തിരുവല്ല: രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടിയുണ്ട തറയ്ക്കും എന്ന ചാനൽ ചർച്ചയിലെ വിവാദ പരാമർശത്തിനെതിരെ പരാതി നൽകിയ കോൺഗ്രസ് നേതാവ് അഡ്വക്കേറ്റ് ബിബിൻ മാമന്‍റെ മൊഴി തിരുവല്ല പോലീസ് രേഖപ്പെടുത്തി. തിരുവല്ല കുറ്റപ്പുഴ ജെ.പി നഗറിൽ ഹൗസ് നമ്പർ 73 യൂത്ത് കോൺഗ്രസ് മുൻ ലോക്സഭ മണ്ഡലം പ്രസിഡന്‍റ് അഡ്വ. ബിപിൻ മാമന്‍റെ മൊഴിയാണ് ചൊവ്വാഴ്ച ഉച്ചയോടെ തിരുവല്ല പോലീസ് രേഖപ്പെടുത്തിയത്. ഈ മാസം 26ന് ഓൺലൈനായി തിരുവല്ല എസ്.എച്ച്.ഒയ്ക്കാണ് പരാതി നൽകിയത്.
പ്രിന്റു മഹാദേവൻ എന്ന ബി.ജെ.പി വക്താവ് ഈ മാസം 26ന് ന്യൂസ് 18 ചാനൽ നടത്തിയ ചർച്ചക്കിടെ രാഹുൽഗാന്ധിയുടെ നെഞ്ചിൽ വെടിയുണ്ട തറയ്ക്കും എന്ന വിവാദ പരാമർശം നടത്തിയിരുന്നു. ഇതിനെതിരെയാണ് ബിപിൻ ഈ മാസം 27ന് പരാതി നൽകിയത്. അതേസമയം തൃശ്ശൂർ പേരാമംഗലം പൊലീസ് സ്റ്റേഷനിൽ കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് ഗോകുൽ ഗുരുവായൂർ 28ന് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പേരാമംഗലം പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരേ പരാതിയിൽ രണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് നിയമോപദേശം നേടിയിട്ടുണ്ടെന്ന് തിരുവല്ല ഡിവൈ.എസ്.പി എസ്. നന്ദകുമാർ പറഞ്ഞു. 27ന് താൻ നൽകിയ പരാതി പൊലീസ് പാടെ അവഗണിച്ചുവെന്ന ആക്ഷേപവും ബിപിൻ ഉയർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.