മതം പുതിയ തടവറകളാകരുതെന്ന് എസ്.എഫ്​.ഐ; പ്രത്യയശാസ്ത്ര ശാഠ്യം പാർട്ടി ക്ലാസുകളിൽ മതിയെന്ന് എസ്.എസ്.എഫ്

തിരുവനന്തപുരം: കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനകൾക്കും അവയെ സാധൂകരിക്കുന്ന പണ്ഡിതന്മാരുടെ നിലപാടുകൾക്കുമെതിരെ രൂക്ഷ വിമർശനവുമായി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം എതിർപ്പ് കടുപ്പിച്ചത്.

പെൺകുട്ടികൾ പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നതിനെയും നൃത്തം ചെയ്യുന്നതിനെയും എതിർക്കുന്ന പിന്തിരിപ്പൻ സദാചാര ബോധത്തെ ശിവപ്രസാദ് ശക്തമായി ചോദ്യം ചെയ്തു. ഈ ഇരുപതാം നൂറ്റാണ്ടിൽ ആൺകുട്ടികൾ ഇറങ്ങിയാലോ നൃത്തം ചെയ്താലോ പൊളിയാത്ത ഒരു റോഡും പെൺകുട്ടികൾ ഇറങ്ങിയാൽ പൊളിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുസ്ഥലത്ത് പെൺകുട്ടികൾ വരുമ്പോൾ ആകെ തകരാൻ സാധ്യതയുള്ളത് ചിലരുടെ മനസ്സിലെ പൊള്ളയായ കപട സദാചാര ബോധം മാത്രമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

എസ്.എഫ്.ഐയുടെ ഇടപെടലുകളെ ചോദ്യം ചെയ്യുന്നവർക്കുള്ള മറുപടിയായി, മതം പറഞ്ഞ് രാഷ്ട്രീയം കളിക്കുന്ന എം.എസ്.എഫ് പ്രവർത്തകരെക്കൊണ്ട് കേരളത്തിലെ ഏതെങ്കിലും ക്യാമ്പസിൽ ഈ പണ്ഡിതരുടെ അഭിപ്രായങ്ങൾ പറയിപ്പിക്കാൻ സാധിക്കുമോ എന്ന് ശിവപ്രസാദ് വെല്ലുവിളിച്ചു. മതം ഉയർത്തിപ്പിടിക്കേണ്ടത് മനുഷ്യവിമോചനമാണെന്നും, അല്ലാതെ പുതിയ തടവറകൾ സൃഷ്ടിക്കലാവരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത്തരം പിന്തിരിപ്പൻ നിലപാടുകളെ പുതിയ തലമുറ പറ പറപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പ്രത്യയശാസ്ത്ര ശാഠ്യംപാർട്ടി ക്ലാസുകളിൽ മതിയെന്ന് എസ്.എസ്.എഫും എഫ്.ബിയിൽ കുറിച്ചു.

ഇസ്‌ലാമിക ആഘോഷങ്ങളിൽ സ്ത്രീകളെ പൊതുഇടങ്ങളിൽ പ്രദർശിപ്പിക്കരുതെന്നുമുള്ള സർക്കുലറിലെ പരാമർശങ്ങൾ അങ്ങേയറ്റം അപലപനീയവും ജനാധിപത്യ സമൂഹത്തിന് ചേരാത്തതുമാണെന്ന് കഴിഞ്ഞ ദിവസം എസ്.എഫ്.ഐ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.

പൊതുനിരത്തുകളിലും സ്റ്റേജുകളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കുന്നത് അനുവദനീയമല്ല എന്ന തരത്തിലുള്ള പ്രസ്താവനകൾ ആധുനിക ജനാധിപത്യ സമൂഹത്തിന് ഒട്ടും യോജിച്ചതല്ല.

വിദ്യാഭ്യാസം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി സമസ്ത മേഖലകളിലും സ്ത്രീകൾ നേതൃനിരയിലേക്ക് ഉയർന്നുവരുന്ന ഈ സാഹചര്യത്തിൽ, അവരെ വീടിനുള്ളിൽ തളച്ചിടാനും പൊതുസമൂഹത്തിൽ നിന്ന് മാറ്റിനിർത്താനുമുള്ള ചിന്താഗതികൾ പരിഷ്കൃത സമൂഹത്തിന് അപമാനമാണ്. സ്ത്രീകൾ പൊതുവേദികളിൽ വരുന്നതിനെ ‘പ്രദർശനം’ എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണ്.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14 വിഭാവനം ചെയ്യുന്ന തുല്യാവകാശവും, ആർട്ടിക്കിൾ 19 നൽകുന്ന സഞ്ചാര-സ്വാതന്ത്ര്യവും സ്ത്രീകൾക്കും ബാധകമാണ്. വിശ്വാസത്തിന്റെ പേരിലായാൽ പോലും ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് അംഗീകരിക്കാനാകില്ല.

കാലം മുന്നോട്ട് സഞ്ചരിക്കുമ്പോൾ സമൂഹത്തെ നൂറ്റാണ്ടുകൾ പിന്നോട്ട് വലിക്കാനാണ് ഇത്തരം ഫത്‍വകളിലൂടെ യാഥാസ്ഥിതിക നേതൃത്വം ശ്രമിക്കുന്നത്.

ലിംഗസമത്വത്തിനും പുരോഗമന ആശയങ്ങൾക്കും തുല്യാവകാശങ്ങൾക്കും വേണ്ടി പൊരുതിയ കേരള സമൂഹത്തെ അപമാനിക്കുന്ന ഭരണഘടനാ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ ഈ സർക്കുലർ പിൻവലിക്കാൻ സമസ്ത നേതൃത്വം തയ്യാറാകണമെന്നും ആവശ്യപ്പെട്ടിരുന്നു

Tags:    
News Summary - Religion shouldn't be new prison: SFI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.