തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഓഫിസിനെതിരെ ഉയർന്ന നിയമനക്കോഴ വിവാദത്തിൽ മുഖ്യസൂത്രധാരനെന്ന് കരുതുന്ന കെ.പി ബാസിതിനെ അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. നിയമനക്കോഴ വിവാദത്തിൽ എ.ഐ.എസ്.എഫ് മുൻ നേതാവ് കൂടിയായ ബാസിതിനെ കഴിഞ്ഞ ദിവസമാണ് മലപ്പുറം മഞ്ചേരിയിൽ നിന്ന് കന്റോൺമെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കേസിലെ മറ്റൊരു പ്രതിയായ അഖിൽ സജീവിനെ ഇന്ന് കോടതിയിൽ ഹാജരാക്കി. അഖിലിന്റെ അറസ്റ്റ് കന്റോൺമെന്റ് പൊലീസ് രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങും.
നിയമനക്കോഴ പരാതിയിൽ ബാസിത് തന്നെ ഭീഷണിപ്പെടുത്തി ഒപ്പിടുവിപ്പിച്ചതാണെന്ന് ഹരിദാസ് മൊഴിനൽകിയിരുന്നു. മന്ത്രിയുടെ പി.എയുടെ പേര് പറഞ്ഞാൽ അന്വേഷണമുണ്ടാകില്ലെന്ന് ബാസിത് പറഞ്ഞെന്നും ഹരിദാസന്റെ മൊഴിയിലുണ്ട്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ ബാസിത്തെന്നാണ് പൊലീസ് പറയുന്നത്.
മൂന്നുദിവസത്തേക്കാണ് റയീസിന്റെ കസ്റ്റഡി കാലാവധി കോടതി അനുവദിച്ചിരിക്കുന്നത്. മൂവരെയും ഇരുത്തിയുള്ള ചോദ്യംചെയ്യലിൽ ഗൂഢാലോചനയുടെ ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേസമയം, രണ്ടുദിവസം നീണ്ട ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയ ഹരിദാസന്റെ രഹസ്യമൊഴി ബുധനാഴ്ച രേഖപ്പെടുത്തും.
ഗൂഢാലോചനയിൽ നിർണായക പങ്കുള്ള ഹരിദാസനെയും പ്രതിചേർത്ത് അന്വേഷണവുമായി മുന്നോട്ടു പോകാനാണ് പൊലീസ് ആലോചിക്കുന്നത്. ഇതിനിടെ രണ്ടാം പ്രതി ലെനിൻ രാജിന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ല കോടതി 13നു പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.