തിരുവനന്തപുരം: സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ നിയമനത്തിന് തയാറാക്കിയ പട്ടികയിൽ അയോഗ്യരെന്ന് കണ്ട് ഒഴിവാക്കിയവരെ തിരുകിക്കയറ്റാനുള്ള നീക്കം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെ.എ.ടി) തടഞ്ഞു.സെലക്ഷൻ കമ്മിറ്റി അയോഗ്യരെന്ന് കണ്ട് ഒഴിവാക്കിയവർക്കായി വീണ്ടും കമ്മിറ്റി രൂപവത്കരിച്ച് പട്ടികയിൽ ഉൾപ്പെടുത്തി നിയമനം നടത്താനായിരുന്നു സർക്കാർ നീക്കം. എന്നാൽ, പുതിയ പട്ടിക തയാറാക്കാൻ പിന്നീട് യോഗ്യരായ മുഴുവൻ പേരിൽനിന്നും അപേക്ഷ ക്ഷണിച്ച് സെലക്ഷൻ നടപടി നടത്തണമെന്ന് കെ.എ.ടി ഇടക്കാല വിധിയിലൂടെ വ്യക്തമാക്കി.
നേരത്തേ യു.ജി.സി റെഗുലേഷൻ പ്രകാരം അപേക്ഷ ക്ഷണിച്ച് യോഗ്യരായ 43 പേരുടെ പട്ടിക തയാറാക്കിയിരുന്നു. ഈ പട്ടികയിൽനിന്ന് നിയമനം നടത്തുന്നതിന് സർക്കാർ തയാറായില്ല. നിയമനം നടത്തുകയാണെങ്കിൽ ഈ പട്ടികയിൽ നിന്നായിരിക്കണമെന്നും ഇത് അന്തിമവിധിക്ക് വിധേയമായിരിക്കുമെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. ഭരണാനുകൂല സംഘടന നേതാക്കൾ ഉൾപ്പെടെയുള്ളവർ പട്ടികയിൽനിന്ന് പുറത്തായതോടെ സർക്കാർ ഇവരിൽനിന്ന് പരാതി വാങ്ങി മറ്റൊരു കമ്മിറ്റി രൂപവത്കരിച്ച് 38 പേരെക്കൂടി ചേർത്ത് 76 പേരുടെ പട്ടിക തയാറാക്കുകയായിരുന്നു.
ഇതേ സമയത്തുതന്നെ പ്രിൻസിപ്പൽ നിയമനത്തിന് യോഗ്യത നേടിയവരെ പരിഗണിക്കാതെയും യു.ജി.സി റെഗുലേഷനിൽ വെള്ളം ചേർക്കാനുള്ള അഞ്ച് ഉത്തരവുകൾ ഇറക്കിയുമാണ് 76 പേരുടെ പട്ടിക തയാറാക്കിയത്. ഇത് ചോദ്യം ചെയ്ത് ഏഴ് അധ്യാപകർ കെ.എ.ടിയെ സമീപിക്കുകയായിരുന്നു. കമ്മിറ്റിയുടെ അവസാന ദിവസ യോഗത്തോടെ സെലക്ഷൻ നടപടി അവസാനിക്കുമെന്നും അന്നുതന്നെ മുഴുവൻ സെലക്ഷൻ കമ്മിറ്റി അംഗങ്ങളും ഒപ്പിട്ട ശിപാർശ സഹിതമുള്ള മിനിട്സ് രേഖപ്പെടുത്തണമെന്നുമാണ് യു.ജി.സി ചട്ടം.
പിന്നീട് കമ്മിറ്റി രൂപവത്കരിച്ച് പട്ടിക വിപുലീകരിച്ചത് ചട്ടവിരുദ്ധമാണെന്ന പരാതിക്കാരുടെ വാദം ട്രൈബ്യൂണൽ അംഗീകരിച്ചു. ആദ്യം തയാറാക്കിയ 43 പേരുടെ പട്ടികയിൽനിന്ന് അന്തിമവിധിക്ക് വിധേയമായി നിയമനം നടത്താവുന്നതാണെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.