കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ കതിർമണ്ഡപത്തിൽനിന്ന് പോളിങ് ബൂത്തിലേക്ക് എത്തിയത് നിരവധി വധൂവരന്മാർ. തൃശൂരിൽ രണ്ടിടത്തും മഞ്ചേരിയിലുമാണ് വധുവരന്മാർ വിവാഹവേഷത്തിൽ സമ്മതിദാനാവകാശം വിനിയോഗിക്കാൻ എത്തിയത്. ഇവർക്ക് മറ്റു വോട്ടർമാർ ആശംസ നേരുകയും വേഗം വോട്ട് ചെയ്യാൻ അവസരമൊരുക്കുകയും ചെയ്തു.
മഞ്ചേരി തുറക്കൽ കോട്ടുപറ്റ പറമ്പൻതൊടി കൃഷ്ണൻ-ശാന്തകുമാരി ദമ്പതികളുടെ മകളായ എൻ. നീഷ്മ സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷമാണ് വിവാഹജീവിതത്തിലേക്ക് കാലെടുത്തുവെച്ചത്. മഞ്ചേരി മുനിസിപ്പൽ ടൗൺഹാളിൽ രാവിലെ വിവാഹ ചടങ്ങിന് മുമ്പ് തുറക്കൽ എച്ച്.എം.എസ്.എ.യു.പി സ്കൂളിലെ 93ാം നമ്പർ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. വരൻ കൊണ്ടോട്ടി ആൽപറമ്പ് വളപ്പിൽ പുറായ് ജ്യോതിഷ് കുമാർ വിവാഹശേഷമാണ് പള്ളിക്കൽ ബസാർ എ.എം.യു.പി സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്തത്. തിരുവനന്തപുരം വെള്ളായണി കോളജിലെ പി.ജി വിദ്യാർഥിനിയാണ് നീഷ്മ.
തൃശൂർ കാര പുളിഞ്ചോട് മാടത്തിങ്കൽ ബാബുവിന്റെ മകൾ അക്ഷയ വിവാഹച്ചടങ്ങിന് ശേഷം വോട്ട് രേഖപ്പെടുത്തി. വരൻ പാറക്കത്തയിൽ മാധവന്റെ മകൻ സാജനൊപ്പമാണ് അക്ഷയ കാര സെന്റ് ആൽബന സ്കൂളിലെത്തിയത്. ബൂത്തിന് തൊട്ടടുത്ത ബഹദൂർ മാളിലായിരുന്നു ഇവരുടെ വിവാഹച്ചടങ്ങ്. ഉച്ചയോടെയാണ് നവദമ്പതികൾ ബന്ധുക്കളോടൊപ്പം ബൂത്തിലെത്തിയത്.
തൃശൂർ ചേർപ്പിൽ മേളപ്രമാണി തിരുവുള്ളക്കാവ് പെരുവനം ശിവൻ മാരാരുടെയും ധന്യയുടെയും മകളായ അപർണയും വരൻ നെടുപുഴ പനമുക്ക് മലയത്ത് വേണുഗോപാലിന്റെയും ജയന്തിയുടെയും മകൻ ശരത്തും വിവാഹച്ചടങ്ങിന് ശേഷം ഉച്ചയോടെ വോട്ട് ചെയ്യാനെത്തി. ചേർപ്പ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ 163ാം പോളിങ് ബൂത്തിലായിരുന്നു അപർണയുടെ വോട്ട്. വരനായ ശരത്ത് നെടുപുഴ സ്കൂളിൽ രാവിലെ വോട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.