തിരുവനന്തപുരം: റേഷൻകടകളിലെ ഇ-പോസ് യന്ത്രങ്ങൾ ഭക്ഷ്യധാന്യം തൂക്കി നൽകുന്ന ത്രാ സുകളുമായി ബന്ധിപ്പിക്കുമെന്ന് മന്ത്രി പി. തിലോത്തമൻ അറിയിച്ചു. അഞ്ചുമാസംകൊണ്ട് ഇത് പൂർത്തിയാകും. റേഷൻവിതരണത്തിൽ ഇതോടെ പൂർണ സുതാര്യത വരുമെന്നും നിയമസഭയിൽ ധനാഭ്യർഥന ചർച്ചക്ക് മറുപടിയിൽ മന്ത്രി പറഞ്ഞു.ഭക്ഷ്യവിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന-ജില്ല-താലൂക്ക്-റേഷൻകട അടിസ്ഥാനത്തിൽ വിജിലൻസ് കമ്മിറ്റികൾ രൂപവത്കരിക്കും. ഇതിലേക്ക് അംഗങ്ങളെ നൽകാൻ രാഷ്ട്രീയപാർട്ടികൾക്ക് കത്ത് നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ ആദിവാസി ഉൗരുകളിലും ഭക്ഷ്യധാന്യം നേരിട്ട് എത്തിക്കും.
റേഷൻകടകളിൽ ഒാരോ വിഭാഗം കാർഡുകൾക്കും ലഭിക്കുന്ന ഭക്ഷ്യധാന്യം എത്രയെന്ന് വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിക്കും. നിലവിലെ എസ്.എം.എസ് അടക്കം സംവിധാനങ്ങൾക്ക് പുറമെയാണിത്. ഏത് റേഷൻകടയിൽനിന്നും വാങ്ങാവുന്ന പോർട്ടബിലിറ്റി സംവിധാനം ആറ് ലക്ഷത്തോളം പേർ ഉപയോഗിക്കുന്നു. ഇത് വർധിക്കും.മുൻഗണനാ കാർഡുകളിൽ ഉൾപ്പെട്ട അനർഹരെ ഒഴിവാക്കുകയും അർഹരെ ഉൾപ്പെടുത്തുകയും ചെയ്യും.
മുൻഗണനാപട്ടികയിൽ നിലവിലുള്ള 70,000 കുടുംബങ്ങൾ ഭക്ഷ്യധാന്യം വാങ്ങുന്നില്ലെന്ന് കണ്ടെത്തി. ഇതിൽ 21,660 പേരുടെ കാര്യത്തിൽ പരിശോധന പൂർത്തിയായി. 21,000 ലേറെ പേരെ പുതുതായി മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തി. 50,000 ലേറെ കാർഡുകൾ വെയിറ്റിങ് ലിസ്റ്റിലുണ്ട്. ആവശ്യമായ പരിശോധന നടത്തി ഇതിൽ അർഹരെ ഉൾപ്പെടുത്തും. റേഷൻ ക്രമക്കേടുകളിൽ കർശന നടപടി തുടരും. അവശേഷിക്കുന്ന 21 പഞ്ചായത്തുകളിൽ കൂടി മാവേലി സ്റ്റോറുകൾ ആരംഭിക്കും. ഉപഭോക്തൃഫോറങ്ങളും കമീഷനുകളും ഉടൻ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.