തിരുവനന്തപുരം: മലപ്പുറത്ത് യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ ബി.ജെ.പിയുമായി സി.പി.എം രഹസ്യധാരണയ്ക്ക് നീക്കം നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മലപ്പുറത്ത് വിജയിക്കാനാവില്ലെന്ന് സി.പി.എമ്മിനും ബി.ജെ.പിക്കും നന്നായി അറിയാം. കഴിയുന്നത്ര ഭൂരിപക്ഷം കുറയ്ക്കുകയെന്നത് ഇരുകക്ഷികളുടെയും പൊതു ആവശ്യമാണ്. ഇതിന് വേണ്ടിയാണ് അണിയറയില്‍ അവര്‍ സഖ്യമുണ്ടാക്കാന്‍ നീക്കം ആരംഭിച്ചിരിക്കുന്നത്. ഇത് മറച്ച് വയ്ക്കാനാണ് വി.എസ്.അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും യു.ഡി.എഫിന് മേല്‍ ബി.ജെ.പി ബന്ധം ആരോപിക്കുന്നത്.
നാല് വോട്ടിനും രണ്ട് സീറ്റിനുമായി ഏത് ജനവിരുദ്ധ പാര്‍ട്ടിയുമായും കൂട്ടുകൂടാന്‍ മടികാണിക്കാത്തത പാര്‍ട്ടി സി.പി.എം ആണെന്ന കാര്യം വി.എസ് മറക്കരുത്. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടാന്‍ തയ്യാണെന്ന് പ്രഖ്യാപിച്ചത് സി.പി.എം നേതാവായ ഇ.എം.എസ് ആയിരുന്നു. ഇന്ത്യയില്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് രാഷ്ട്രീയ അടിത്തറ ഉണ്ടാക്കിക്കൊടുത്തത് ഇടതു കക്ഷികളാണ്. 1977ല്‍ കേന്ദ്രത്തില്‍ ആദ്യത്തെ കോണ്‍ഗ്രസിതര മന്ത്രിസഭ രൂപീകരിക്കാന്‍ ബി.ജെ.പിയുടെ ആദിരൂപമായ ജനസംഘും സി.പി.എമ്മും ഒത്തൊരുമിച്ചാണ് പിന്തുണ നല്‍കിയത്. അപ്പോഴാണ് സംസ്ഥാനത്ത് പിണറായിക്ക് വേണ്ടി ജനസംഘക്കാരും ഒ.രാജഗോപാലിനും കെ.ജി.മാരാര്‍ക്കും വേണ്ടി സി.പി.എമ്മും വോട്ട് പിടിച്ചത്. 89ല്‍ വി.പി.സിംഗ് മന്ത്രിസഭയെ കേന്ദ്രത്തില്‍ അധികാരത്തിലെത്തിക്കുന്നതിന് വേണ്ടിയും സി.പി.എമ്മും ബി.ജെ.പിയും കൈകോര്‍ത്തു. ഇപ്പോള്‍ മലപ്പുറത്തും ഈ ചങ്ങാത്തം ആവര്‍ത്തിക്കുകയാണ്.
ഉത്തര്‍പ്രദേശില്‍ 312 എം.എല്‍.എമാര്‍ ഉണ്ടായിട്ടും അവരില്‍ നിന്ന് ആരെയും മുഖ്യമന്ത്രിയാക്കാതെ തീവ്രഹിന്ദുത്വ നിലാപാടുകളിലൂടെ വിവാദനായകനായ യോഗി ആദിത്യ ദേവിനെ മുഖ്യമന്ത്രിയാക്കിയതിലൂടെ ആര്‍.എസ്.എസിെൻറ വര്‍ഗ്ഗീയ അജണ്ട മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. വളരെ അപകടകരമായ കാലഘട്ടത്തിലേക്കാണ് രാജ്യം കടക്കുന്നത്. മതേതര വോട്ടുകള്‍ ചിതറിപ്പോയത് കൊണ്ടാണ് യുപിയില്‍ ബി.ജെ.പിക്ക് സീറ്റുകള്‍ തൂത്തുവാരാനായത്. രാഷ്ട്രത്തിെൻറ ബഹുസ്വരത നിലനിര്‍ത്താന്‍ മതേതര ശക്തികള്‍ ഒന്നിക്കേണ്ടതിെൻറ ആവശ്യകത യു.പി തിരഞ്ഞെടുപ്പ് അടിവരയിടുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.