എന്തെല്ലാമായിരുന്നു പറഞ്ഞുകേട്ടത്... ഇനിയില്ല, അവിശ്വസനീയ കഥയിലെ നായിക പ്രിയദർശിനി ടീച്ചർ

വർഷങ്ങളായി നാട്ടുകാർ പ്രിയദർശിനി ടീച്ചറെ കുറിച്ച് പറഞ്ഞുകേട്ട കഥകൾക്ക് കയ്യും കണക്കുമില്ല. കേട്ടവരിൽ ഏറെപ്പേരും അതിന്റെ വസ്തുതകൾ തേടിപോയില്ല. ഒടുവിൽ ഈ 88-ാം വയസിൽ വടകരയിലെ തണൽ അഭയ കേ​ന്ദ്രത്തിൽ കഴിയവെ ടീച്ചർ പ്രായാധിക്യത്തെ തുടർന്ന് മരണപ്പെട്ടു. ഇതിനിടെ, ചിലര്‍ അവരെ ഭ്രാന്തിയെന്നു വിളിച്ചു, മറ്റു ചിലർ പ്രണയ കഥയിലെ നായികയാക്കി. ലോക്കോ പൈലറ്റായ കാമുകൻ ട്രെയിൻ പാളത്തിൽ ചതഞ്ഞരഞ്ഞതു കൊണ്ട് മനോനില തെറ്റിയവളെന്ന കഥയുൾപ്പെടെ പിറന്നു.

വിശപ്പ് രഹിത, ഭിക്ഷാടന മുക്ത നഗരമെന്ന ആശയത്തോടെ പ്രവർത്തിക്കുന്ന ‘അത്താഴക്കൂട്ട'മെന്ന സംഘടനയിലെ അംഗമായ ഷംരീസാണിവരെ പിൻതുടർന്ന് വസ്തുതകൾ പുറം ലോകത്തെത്തിച്ചത്. ഏറ്റവും ഒടുവിൽ തണൽ അഭയകേന്ദ്രത്തിലെത്തിച്ചതും. ദുബൈയിലുള്ള സുഹൃത്താണ് തലശ്ശേരിയിൽ ഇങ്ങനെ ഒരു സ്ത്രീയുണ്ടെന്നും അവരെ കുറിച്ച് വാട്ട്സാപ്പിലും മറ്റും വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും ഷംരീസിനോട് പറഞ്ഞത്. ഇതോടെ, അന്വേഷണം ആരംഭിച്ചു.

അങ്ങനെയാണ് ഡി.വൈ.എസ്.പി ഓഫീസിന് സമീപമുള്ള വലിയ വീട്ടിലാണ് ഇവർ താമസിക്കുന്നതെന്ന് മനസിലാക്കുന്നത്. ഇവരുടെ ചിത്രങ്ങൾ പകർത്തി പരിശോധിച്ചതോടെ മേക്കപ്പ് സാധനങ്ങൾ ഉപയോഗിക്കുന്നതായി മനസിലാക്കി. തലശ്ശേരിയിലുള്ള ഒരു ലേഡീസ് സ്റ്റോറിൽ നിന്നാണ് ഇവർ മേക്കപ്പ് സാധനങ്ങൾ വാങ്ങുന്നതെന്ന് കണ്ടെത്തി. കടയുടമയിൽ നിന്നും ടീച്ചറെ കുറിച്ചുള്ള കുറച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇതിനിടെ, ടീച്ചർ ഒരു ബേക്കറിയിൽ പോയി ബ്രഡും പാലും ബിസ്കറ്റുമെല്ലാം വാങ്ങുന്നതായി കണ്ടു.

അവിടെയുള്ള കോയിൻ ബോക്സിൽ നിന്ന് ഫോൺ വിളിക്കാറുണ്ടെന്ന് ബേക്കറിയുടമ പറഞ്ഞതാണ് വഴിത്തിരിവായത്. ഇതോടെ ഒരു ദിവസം അവർ വിളിച്ചതിന് പിന്നാലെ ആ നമ്പറിൽ തിരികെ വിളിച്ചു. ഫോണെടുത്തത് പ്രിയദർശിനി ടീച്ചറിന്റെ അനുജത്തി ആയിരുന്നു. മാഹിയിൽ ജീവിക്കുന്ന ഇവരാണ് ടീച്ചർക്ക് സാമ്പത്തിക സഹായം നൽകി വന്നിരുന്നത്. ടീച്ചർക്ക് ഒരു കുടുംബം ഉണ്ടായിരുന്നുവെന്നും ഭർത്താവ് മരിച്ച് പോയതാണെന്നും വീട്ടുകാരിലൂടെ അറിഞ്ഞു. ഒടുവിൽ ഇവരെ പറഞ്ഞ് മനസിലാക്കിയതോടെ പ്രിയദർശിനി ടീച്ചറെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള വഴി തെളിയുകയായിരുന്നു. ടീച്ചറുടെ സഹോദരിയും മാഹിയിൽ തനിച്ചാണ് താമസം. മറ്റ് ബന്ധുക്കൾ കേരളത്തിന് പുറത്താണെന്നും മനസിലായി. ഇതോടെ, ടീച്ചറെ തണലിലെത്തിക്കൽ എളുപ്പമായി. തണൽ അധികാരികൾ സ്നേഹത്തോടെ സ്വീകരിച്ചു.

Tags:    
News Summary - Priyadarshini Teacher passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.