കൊച്ചി: വിവിധ പദ്ധതി ഉദ്ഘാടനങ്ങൾക്കും പൊതു, സ്വകാര്യ പരിപാടികളിൽ പങ്കെടുക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച കൊച്ചിയിലെത്തും. ചൊവ്വ, ബുധൻ ദിനങ്ങളിലാണ് കൊച്ചി, തൃശൂർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുക. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് കൊച്ചി നാവികസേന വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിലെത്തുന്ന പ്രധാനമന്ത്രി വൈകീട്ട് ആറിന് കൊച്ചി നഗരത്തിൽ സംഘടിപ്പിക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും.
ബുധനാഴ്ച രാവിലെ ഏഴിന് ഹെലികോപ്ടറിൽ ഗുരുവായൂരിലേക്ക് പോകുന്ന നരേന്ദ്ര മോദി 7.30ന് ഗുരുവായൂർ ക്ഷേത്രത്തിലും 10.30ന് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും പൂജയും ദർശനവും നടത്തും. ഗുരുവായൂരിൽ സുരേഷ് ഗോപി എം.പിയുടെ മകളുടെ വിവാഹച്ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.
തുടർന്ന് കൊച്ചിയിൽ തിരിച്ചെത്തുന്ന മോദി കൊച്ചിൻ ഷിപ്പ്യാർഡിലെ (സി.എസ്.എൽ) പുതിയ ഡ്രൈ ഡോക്ക് (എൻ.ഡി.ഡി), കപ്പൽ അറ്റകുറ്റപ്പണിക്കായുള്ള അന്താരാഷ്ട്ര കേന്ദ്രം (ഐ.എസ്.ആർ.എഫ്), പുതുവൈപ്പിനിലെ ഐ.ഒ.സിയുടെ എൽ.പി.ജി ഇറക്കുമതി ടെർമിനൽ എന്നിവ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 12ന് വിലിങ്ടൺ ഐലൻഡിലാണ് പരിപാടി നടക്കുക. ഉച്ചക്കുശേഷം എറണാകുളം മറൈൻഡ്രൈവിൽ സംസ്ഥാനത്തെ ബൂത്ത്തല സംഘടന ശാക്തീകരണ സമിതിയായ ശക്തികേന്ദ്രയുടെ ചുമതലക്കാരെ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ശേഷം ഡൽഹിക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.