കൊച്ചി: സാമഗ്രികൾക്ക് വില താങ്ങാനാവാത്തവിധം ഉയർന്നതോടെ സ്വന്തമായി വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാനാവാതെ സാധാരണക്കാർ വലയുന്നു. മാസങ്ങൾക്കിടെ കെട്ടിടനിർമാണ സാമഗ്രികളുടെ വില 35 മുതൽ 40 ശതമാനം വരെയാണ് വർധിച്ചത്. വിലക്കയറ്റം വൻകിട നിർമാണമേഖലയെയും സാരമായി ബാധിച്ചു. നിർമാണം തുടങ്ങിവെച്ച നിരവധി വീടുകളും തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികളും പാതിവഴിയിലാണ്. മണൽ, മെറ്റൽ, സിമൻറ്, കമ്പി, ഇഷ്ടിക തുടങ്ങിയവയുടെയെല്ലാം വില ഒരു വർഷത്തിനിടെ ഗണ്യമായി ഉയർന്നു. ചതുരശ്ര അടിക്ക് 1550 രൂപ മുതൽ 1800 രൂപ വരെയായിരുന്ന നിർമാണച്ചെലവ് ഇതോടെ 1700-2100 രൂപയായി.
പരിസ്ഥിതി അനുമതിയുടെ പേരിൽ ഒരു വർഷത്തോളമായി സംസ്ഥാനത്തെ 2500ഒാളം ക്വാറികളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. സംസ്ഥാനത്തിന് ആവശ്യമായ ക്വാറി, ക്രഷർ ഉൽപന്നങ്ങളുടെ 30 ശതമാനമേ ഇപ്പോൾ ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്നുള്ളൂ. ദൗർലഭ്യം കൂടിയതോടെ വിലയും ഉയർന്നു. 5000--5500 രൂപയായിരുന്ന ഒരു ലോഡ് കല്ലിന് ഇപ്പോൾ 8000 രൂപ വരെ നൽകണം. എം- സാൻഡ് ക്യുബിക് അടിക്ക് 45 രൂപയായിരുന്നത് 55ഉം മെറ്റൽ അടിക്ക് 20-25 രൂപയിൽനിന്ന് 30--35ഉം ആയി. വലിയ സിമൻറ് കട്ടയുടെ വില 24 ആയിരുന്നത് 30 രൂപയായി. 320--330 രൂപക്ക് കിട്ടിയിരുന്ന എ ഗ്രേഡ് സിമൻറിന് 400--410 രൂപയാണ് നിരക്ക്. എട്ട് എം.എം മുതൽ 25 എം.എം വരെ കനമുള്ള കമ്പിയുടെ വില കിലോക്ക് 41ൽനിന്ന് 58 ആയി. വില കൂടിയതോടെ വിൽപന ഗണ്യമായി ഇടിഞ്ഞെന്ന് വ്യാപാരികൾ പറയുന്നു.
വിൽക്കാനുള്ള വീടുകളുടെ നിർമാണമാണ് ഇപ്പോൾ കാര്യമായി നടക്കുന്നത്. സ്വന്തം ആവശ്യത്തിനുള്ള നിർമാണം പലരും തൽക്കാലം മാറ്റിവെച്ചിരിക്കുകയാണ്. നിർമാണജോലികൾ നാമമാത്രമാണെന്നും ഗുരുതര പ്രതിസന്ധിയാണ് നിലനിൽക്കുന്നതെന്നും കരാറെടുത്ത് വീട് പണിത് നൽകുന്നവർ പറയുന്നു. വിലക്കയറ്റം പൊതുമരാമത്ത് വകുപ്പിെൻറയും തദ്ദേശസ്ഥാപനങ്ങളുടെയും നിർമാണ ജോലികളെയും ബാധിച്ചു. 1000 കോടിയോളം രൂപയുടെ പദ്ധതികൾ പൂർത്തിയാകാതെ കിടക്കുകയാണെന്ന് കേരള ഗവൺമെൻറ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വർഗീസ് കണ്ണമ്പള്ളിയും കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. നാഗരത്നനും പറഞ്ഞു. ഏതാനും വൻകിട പദ്ധതികളുടെ നിർമാണം മാത്രമാണ് നടക്കുന്നത്. ചെലവ് ഉയർന്നതോടെ ജോലി ടെൻഡറെടുക്കാൻ ആളില്ലാത്ത അവസ്ഥയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.