കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കുറ്റപത്രം പി.പി ദിവ്യയുടെ വാദങ്ങള്‍ ശരിവെക്കുന്നതാണെന്ന് പി പി ദിവ്യയുടെ അഭിഭാഷകന്‍ അഡ്വ. കെ വിശ്വന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി.പി ദിവ്യ ഹൈകോടതിയില്‍ ഹര്‍ജി നല്‍കി.
നവീൻ ബാബു കുറ്റസമ്മതം നടത്തി എന്ന് കലക്ടറുടെ മൊഴിയുണ്ട്. അഴിമതിക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് ദിവ്യ ക്രൂശിക്കപ്പെട്ടത്. ടി.വി പ്രശാന്ത് വഴി നവീൻ ബാബു പി.പി ദിവ്യയെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇതുപോലെ എഡിഎം കൈക്കൂലി വാങ്ങി എന്നതിലേക്ക് നയിക്കുന്ന നിരവധി തെളിവുകളുണ്ടെന്നും അഡ്വ. കെ വിശ്വന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ ദിവ്യക്ക് എതിരായ കുറ്റം നിലനില്‍ക്കുന്നതല്ലെന്നും ദിവ്യയുടെ അഭിഭാഷകനായ അഡ്വ. വിശ്വന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പണം വാങ്ങി എന്നതിൽ കുറ്റപത്രത്തിൽ നേരിട്ട് തെളിവില്ല, എന്നാൽ അതിന് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടായതായി കുറ്റപത്രത്തിലുണ്ട്,സാക്ഷ്യമൊഴികളും സാഹചര്യ തെളിവുകളും നവീൻ ബാബു കൈക്കൂലി വാങ്ങി എന്നത് സ്ഥിരീകരിക്കുന്നുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.
വ്യക്തി താല്‍പ്പര്യവും രാഷ്ട്രീയ താല്‍പ്പര്യവും ചേര്‍ത്തുണ്ടാക്കിയ ആരോപണ ചെളി ദിവ്യക്കെതിരെ വലിച്ചെറിയുകയാണ് ഉണ്ടായതെന്നാണ് കുറ്റപത്രം വായിക്കുമ്പോൾ മനസിലാകുന്നത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യ മാത്രമാണ് കുറ്റക്കാരിയെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. നവീന്‍ ബാബുവിന്റെ യാത്രയയപ്പില്‍ പി.പി ദിവ്യ നടത്തിയ പ്രസംഗം ആത്മഹത്യാ പ്രേരണയായെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.