കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കുറഞ്ഞതിനാൽ താൽക്കാലിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി. ജൂൺ 30 വരെ വൈകീട്ട് ആറിനും രാത്രി 12നും ഇടയിലുള്ള സമയത്താണ് നിയന്ത്രണം ഏർപ്പെടുത്തുക.
സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ശരാശരി 21 ശതമാനമായി താഴ്ന്നതും മഴ കുറഞ്ഞതുമാണ് നിയന്ത്രണം ഏർപ്പെടുത്താനുള്ള കാരണമായി കെ.എസ്.ഇ.ബി ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് എല്‍ നിനോയുടെ വരവ് സ്ഥിരീകരിച്ചതോടെ, സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ കുറവുണ്ടാകും. നിലവിലെ ജലശേഖരം അനുസരിച്ച് 851 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമേ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കൂ. കാലവര്‍ഷം പ്രതീക്ഷിച്ചത്ര ശക്തിപ്രാപിക്കാതിരുന്നാൽ ഡാമുകളിലേക്കുള്ള നീരൊഴുക്ക് കുറയുകയും പൂര്‍ണമായും പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരികയും ചെയ്യും.
ഏപ്രില്‍ 27ന് 118 ദശലക്ഷം യൂണിറ്റ് ആയിരുന്നു സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. മഴ തുടങ്ങിയതോടെ 85 ദശലക്ഷം യുണിറ്റായി കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ മൊത്തം വൈദ്യുതിയുടെ 75 ശതമാനത്തോളം സെന്‍ട്രല്‍ ഗ്രിഡില്‍ നിന്നും സ്വകാര്യ വൈദ്യുതി ഉൽപാദകരില്‍ നിന്നുമാണ് കെഎസ്ഇബി വാങ്ങുന്നത്. ബാക്കി 25ശതമാനം മാത്രമാണ് സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളില്‍ നിന്ന് ലഭിക്കുന്നത്.
ജൂണ്‍ 1 മുതല്‍ ജൂണ്‍ 12 വരെയുള്ള കാലയളവില്‍ കേരളത്തില്‍ 22 ശതമാനം അധികം മഴ ലഭിച്ചിരുന്നു. തുടർന്ന് കാലവര്‍ഷം ദുര്‍ബലമാകുമെന്നാണ് പ്രവചനം. തുടര്‍ച്ചയായ മൂന്ന് മാസങ്ങളിലെ സമുദ്രോപരിതല താപനിലയിലെ വ്യതിയാനം ശരാശരി 0.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയാല്‍ എല്‍ നിനോ സ്ഥിരീകരിക്കാമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.