പാലക്കാട്: ഷാഫി പറമ്പിൽ എം.പിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്നാരോപിച്ച് സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ നൽകിയ പരാതികളിൽ പൊലീസ് നിയമോപദേശം തേടും. പരാതി പാലക്കാട് എസ്.പി നോർത്ത് പൊലീസിന് കൈമാറും. മൂന്നാം കക്ഷിയാണ് പരാതി നൽകിയിരിക്കുന്നത് എന്നതിനാൽ നിയമോപദേശം ഇല്ലാതെ തുടർനടപടി സ്വീകരിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ആലത്തൂരിലെ കോൺഗ്രസ് നേതാവും പാലക്കാട്ടെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുമാണ് സുരേഷ് ബാബുവിനെതിരെ പരാതി നൽകിയിരിക്കുന്നത്. കേസെടുത്താൽ നിലനിൽക്കുമോയെന്നും കേസിൽ കാര്യമുണ്ടോയെന്നറിയാനുമാണ് നിയമോപദേശം തേടുന്നത്. കേസിനാസ്പദമായ വിഡിയോയും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഷാഫി പറമ്പിലിന്റെ മൊഴിയും രേഖപ്പെടുത്തും.
ഷാഫി പറമ്പിൽ നേരിട്ട് പരാതി നൽകിയിട്ടില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. മൂന്നു ദിവസത്തിനുള്ളിൽ പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെങ്കിൽ കൂടുതൽ പ്രതിഷേധങ്ങൾ നടത്താനാണ് പാലക്കാട്ടെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ തീരുമാനം. ആരെയെങ്കിലും നന്നായി കണ്ടാൽ ബംഗളൂരു ട്രിപ്പ് അടിക്കുകയല്ലേ എന്ന് ഹെഡ്മാഷ് ചോദിക്കുമെന്ന് ദ്വയാർഥത്തോടെ സുരേഷ് ബാബു പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.