കൊച്ചി: ലഹരി പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ നടൻ ഷൈൻ ടോം ചാക്കോ സംസ്ഥാനം വിട്ടതായി സൂചന. ഷൈനിന്റെ മൊബൈൽ ലൊക്കേഷൻ അവസാനമായി കണ്ടെത്തിയത് തമിഴ്നാട്ടിലെ പൊള്ളാച്ചിയിലാണ്. അതേസമയം, ഹോട്ടൽ പരിശോധനയിൽ നടനെതിരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും നിലവിൽ കേസില്ലാത്തതിനാൽ പൊലീസ് പിറകെ പോകാൻ കഴിയില്ലെന്നും കൊച്ചി നാർകോട്ടിക് എ.സി.പി അബ്ദുൽ സലാം പറഞ്ഞു.
ഷൈനിനെ നോട്ടീസ് നൽകി വിളിപ്പിക്കുന്ന കാര്യം മേലുദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നടൻ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന പരാതിയിൽ നടി വിൻ സി ആലോഷ്യസിന്റെ മൊഴിയെടുക്കാൻ എക്സൈസ് അനുമതി തേടിയെങ്കിലും കുടുംബം സഹകരിച്ചില്ല. നിയമനടപടിക്ക് താൽപര്യമില്ലെന്നും സിനിമയിലെ പരാതി സിനിമയിൽ തീർക്കാമെന്നാണ് വിൻസിയുടെ കുടുംബം മറുപടി നൽകിയത്.
‘സൂത്രവാക്യം’ സിനിമാസെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന് യുവനടി വിന്‍സി അലോഷ്യസ് ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിൽ പരാതി നല്‍കിയിരുന്നു.
ഷൈനിനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ താരസംഘടനയായ ‘അമ്മ’ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ട് ഇന്ന് കൈമാറിയേക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.