തിരുവനന്തപുരം: മദ്യപിച്ച് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിച്ച് പിടിയിലായ സന്ദീപ് നായരെ സ്റ്റേഷനിൽനിന്ന് രക്ഷിച്ച് കൊണ്ടുപോകാൻ എത്തിയത് പൊലീസ് സംഘടനാനേതാവ്. സ്വർണക്കടത്തിൽ പിടിയിലായ അരുവിക്കര ഇരുമ്പ സ്വദേശി സന്ദീപ് നായരെ ജൂൺ 10നാണ് മണ്ണന്തല പൊലീസ് പിടികൂടിയത്. രാത്രി പത്തരയോടെ മുക്കോല-പാതിരിപ്പിള്ളി റോഡിലൂടെ മദ്യലഹരിയിൽ ആഡംബര കാർ ഓടിച്ച് വന്ന സന്ദീപിനെ വാഹനപരിശോധനക്കിടെയാണ് പൊലീസ് പിടികൂടിയത്.
മദ്യപിച്ചതായി കണ്ടെത്തി സന്ദീപിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ സന്ദീപ് തെൻറ സ്വാധീനത്തെക്കുറിച്ച് പൊലീസിനെ ഭീഷണിപ്പെടുത്തി. കേസെടുക്കാതെ വിട്ടയക്കാൻ ആവശ്യപ്പെട്ടു. അതിനിടെയാണ് സന്ദീപിനെ കേസിൽനിന്ന് ഒഴിവാക്കാൻ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ഭാരവാഹി നേരിട്ട് എത്തിയത്. അതിനകം പൊലീസ് എഫ്.ഐ.ആർ തയാറാക്കിയിരുന്നു. തെൻറ ബന്ധുവാണെന്നും അതിനാലാണ് എത്തിയതെന്നുമാണ് നേതാവ് പൊലീസുകാരോട് പറഞ്ഞത്.
സന്ദീപിന് ജാമ്യം നിൽക്കാമെന്നും പറഞ്ഞു. എന്നാൽ, പൊലീസ് സംഘടനാനേതാവ് മദ്യപിച്ച് വാഹനമോടിച്ച കേസിലെ പ്രതിയുടെ ജാമ്യക്കാരനാകുന്നത് വിവാദമാകാൻ സാധ്യതയുണ്ടെന്ന് പൊലീസുകാർ ഉപദേശിച്ചു. തുടർന്ന് നേതാവ് ആവശ്യപ്പെട്ട പ്രകാരം മറ്റൊരാൾ എത്തിയാണ് സന്ദീപിനെ ജാമ്യത്തിൽ ഇറക്കിയത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന തെളിവ് പുറത്തുവരുന്നതിനിടെയാണ് സന്ദീപിന് വേണ്ടിയും പൊലീസ് സംഘടനയിലെ ഉന്നതൻ ഇടപെട്ട വിവരം പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.