പാടൂർ സ്വദേശി അസീസിനെ കുറിച്ച പുസ്തകം ഗീത ഗോപി എം.എൽ.എ പ്രകാശനം ചെയ്യുന്നു
തളിക്കുളം: മകളുടെ വിവാഹവേദിയിൽ പൊലീസ് ഓഫിസറായ പിതാവിനെ കുറിച്ചുള്ള പുസ്തക പ്രകാശനവും. വാടാനപ്പള്ളി സബ് ഇൻസ്പെക്ടറായി സേവനം ചെയ്യുന്ന പാടൂർ സ്വദേശി അസീസിനെ കുറിച്ച് പഞ്ചാബ് സ്വദേശി പ്രഫ. ഈശ്വർ സിങ് ഇംഗ്ലീഷിൽ എഴുതിയ പുസ്തകത്തിന്റെ പ്രകാശനമാണ് നടന്നത്. തളിക്കുളം മെജസ്റ്റിക് ഓഡിറ്റോറിയത്തിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിന് വിവാഹത്തിൽ പങ്കെടുക്കാൻ വന്നവരെല്ലാം സാക്ഷിയായി. ഗീത ഗോപി എം.എൽ.എ പ്രകാശനം നിർവഹിച്ചു. തോമസ് ഉണ്ണിയാടൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു.
പഞ്ചാബിൽനിന്ന് കേരളത്തിൽ സ്വകാര്യാവശ്യത്തിനെത്തിയ പ്രഫ. ഈശ്വർ സിങ്ങും ഭാര്യ ബിരിന്ദർ പാൽ കൗറും അന്തിക്കാട് പൊലീസ് സ്‌റ്റേഷൻ സന്ദർശിക്കാനിടയായതാണ് പുസ്‌തക രചനയിലേക്ക് നയിച്ചത്. അന്ന് അന്തിക്കാട് പൊലീസ് സ്‌റ്റേഷൻ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടറായി ജോലി ചെയ്തിരുന്ന അസീസിന്റെ സ്വഭാവ വൈശിഷ്ട്യവും ആതിഥ്യ മര്യാദയും കൃത്യനിഷ്ഠയും ഈശ്വർ സിങ്ങിൽ സ്വാധീനം ചെലുത്തി.
ആ സൗഹൃദം പിന്നീട് വളരുകയും തന്റെ ഇഷ്ടപ്പെട്ട പൊലീസ് ഓഫിസർ കേന്ദ്ര കഥാപാത്രമായി പുസ്തകം രചിക്കുകയുമായിരുന്നു. 256 പേജ് വരുന്ന ഈ പുസ്തകം അസീസിന് തന്നെയാണ് അദ്ദേഹം സമർപ്പിച്ചിട്ടുള്ളത്. കേരളത്തെയും തൃശൂർ ജില്ലയെയും അസീസുമായുള്ള ജീവിതാനുഭവങ്ങളെയും കുറിച്ച് വിശദമായി ഇതിൽ പ്രതിപാദിക്കുന്നുണ്ട്. എ പൊലീസ് ഓഫിസർ നെയിംഡ് അസീസ് എന്നാണ് പുസ്‌തകത്തിന്റെ തലക്കെട്ട്. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ജില്ല പ്രസിഡൻറ് മുഹ്സിൻ പാടൂർ പുസ്തക പ്രകാശന ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പാടൂർ സ്വദേശിയായ അസീസ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം മുഖേന സൗദി അറേബ്യയിലെ ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന്റെ കീഴിൽ ഇന്ത്യൻ ഹജ്ജ് മിഷനിൽ 2009, 2019, 2024 എന്നീ കാലയളവിൽ ഹജ്ജ് വളൻിയർ, ഹജ്ജ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ മിനിസ്‌ട്രി ഓഫ് എജുക്കേഷൻ റിസർച്ച് ഓഫിസർ പ്രഫസർ ഷാനവാസ് മുഹമ്മദ് ഖുറം, ആർ.പി. റഷീദ്, പ്രൈം ടി.വി റിപ്പോർട്ടർ അഫ്സൽ പാടൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.