മാധ്യമ പ്രവർത്തകർക്ക് എതിരായ പൊലീസ് നടപടി: പത്രപ്രവർത്തക യൂനിയൻ പ്രതിഷേധിച്ചു

തിരുവനന്തപുരം: വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിൽ മാധ്യമ പ്രവർത്തകർക്ക് എതിരായ പൊലീസ് നടപടിയിൽ കേരള പത്രപ്രവർത്തക യൂനിയൻ ശക്തമായി പ്രതിഷേധിച്ചു. ഡി.ജി.പിയുടെ ഔദ്യോഗിക വസതിയില്‍ മഹിളാമോര്‍ച്ച നടത്തിയ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെയാണ് നടപടി.

ജനം ടി.വി റിപ്പോര്‍ട്ടര്‍ രശ്മി കാര്‍ത്തിക, ക്യാമറമാന്‍ നിഥിന്‍ എബി, ജന്മഭൂമി ഫോട്ടോഗ്രാഫര്‍ അനില്‍ ഗോപി എന്നിവര്‍ക്കാണ് മ്യൂസിയം പോലീസ് നോട്ടീസ് നല്‍കിയത്. വെള്ളിയാഴ്ച രാവിലെ 11 ന് ചോദ്യം ചെയ്യാന്‍ ഹാജരാകാനാണ് നിര്‍ദേശം. ഗൂഢാലോചന, അതിക്രമിച്ചു കയറൽ, സംഘം ചേരൽ, കലാപ ശ്രമം, പോലീസ് ഡ്യൂട്ടി തടസെപ്പടുത്തുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.

ഡി.ജി.പി യുടെ വീട്ടു വരാന്തയിൽ കയറി ഇരുന്ന് മഹിളാ മോർച്ച പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് തടയാനാവാഞ്ഞതിന്റെ നാണക്കേട് മറക്കാൻ സംഭവം റിപോർട്ട് ചെയ്ത മാധ്യമ പ്രവർത്തകർക്ക് എതിരെ കേസെടുക്കുകയാണ്. ഇത് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റവും നഗ്നമായ അധികാര ദുർവിനിയോഗവുമാണ്.

കേസ് പിൻവലിച്ച് തെറ്റ് തിരുത്താൻ കേരള പോലീസ് തയ്യാറാകണമെന്നും കോടതി തന്നെ റദ്ദാക്കിയിട്ടും സമാന വീഴ്ചകൾ ആവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് എം.വി വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും ആവശ്യപ്പെട്ടു.

Tags:    
News Summary - Police action against media workers: Journalist union strongly protested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.