പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചവരൊക്കെ രാത്രി വന്ന് കാലുപിടിച്ച് മാപ്പുപറഞ്ഞു- രണ്ടത്താണിയെ പരിഹസിച്ച് പി.എം.എ സലാം

മലപ്പുറം: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരേ പര്യപ്രതികരണം നടത്തുകയും പിന്നീട് മാപ്പ് പറയുകയും ചെയ്ത അബ്ദുറഹ്മാന്‍ രണ്ടത്താണിയെ പരിഹസിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. തിരൂരങ്ങാടിയിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചവരൊക്കെ രാത്രി വന്ന് കാലുപിടിച്ച് മാപ്പുപറഞ്ഞ് കരഞ്ഞ് തിരിച്ചുപോയെന്നായിരുന്നു സലാമിന്‍റെ പരിഹാസം. സ്ഥാനാര്‍ഥിയുടെ കാര്യത്തിൽ തിരൂരങ്ങാടിയിലെ ഒരു യു.ഡി.എഫ് പ്രവര്‍ത്തകനും പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളാകാന്‍ ആളെ കിട്ടാത്തത് കൊണ്ട് സി.പി.എം നേതാക്കള്‍ ലീഗ് നേതാക്കളുടെ വീടുകള്‍ കയറി നിരങ്ങുകയാണ്. താനൂരില്‍ നിശ്ചയിച്ച സ്ഥാനാര്‍ഥിയെ കാണാനില്ലെന്നും അടിയന്തരമായി സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും സലാം പറഞ്ഞു.

പി.എം.എ സമീറിനെ തിരൂരങ്ങാടിയില്‍ ലീഗ് സ്ഥാനാര്‍ഥിയാക്കിയതിനെതിരെ അബ്ദുറഹ്മാന്‍ രണ്ടത്താണി നേരത്തെ രംഗത്ത് എത്തിയിരുന്നു. ഒരു കമ്മിറ്റിയും ആവശ്യപ്പെടാതെയാണ് സമീറിനെ സ്ഥാനാര്‍ഥിയാക്കിയതെന്നാണ് അദ്ദേഹം പറഞ്ഞത്. രണ്ടത്താണി തിരൂരങ്ങാടിയില്‍ എൽ.ഡി.എഫ് സ്ഥാനാര്‍ഥി ആയേക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ രണ്ടത്താണി പാണക്കാട്ടെത്തി അബ്ബാസലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. മുസ്‌ലിം ലീഗില്‍ തുടരുമെന്ന് അറിയിക്കുകയുമായിരുന്നു. തിരൂരങ്ങാടിയില്‍ യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നും വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സ്ഥാനാര്‍ഥി പി.എം.എ സമീര്‍ പ്രതികരിച്ചു.

Tags:    
News Summary - PMA Salam mocking Abdurahman randathani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.