പി.എം ശ്രീ വിവാദത്തിൽ രൂപവത്കരിച്ച മന്ത്രിസഭ ഉപസമിതി അംഗങ്ങളായ പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, എൻ. ഷംസുദ്ദീൻ, എം. ലിജു
തിരുവനന്തപുരം: പി.എം ശ്രീ വിവാദത്തിൽ അടിയന്തിര മന്ത്രിസഭ ഉപസമിതി യോഗം ചൊവ്വാഴ്ച നടക്കും. വിഷയം ബുധനാഴ്ചയിലെ മന്ത്രിസഭ യോഗത്തിന്‍റെ പരിഗണനക്ക് കൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് ഉപസമിതി യോഗം അടിയന്തിരമായി ചേരാൻ തീരുമാനിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനാണ് ഉപസമിതി യോഗം. നേരത്തെ, ബുധനാഴ്ച മന്ത്രിസഭ യോഗത്തിനുശേഷം വൈകീട്ട് മൂന്നിനാണ് ഉപസമിതി ചേരാനിരുന്നത്.
കഴിഞ്ഞ യു.ഡി.എഫ് യോഗത്തിനുശേഷം കൺവീനർ അടൂർ പ്രകാശ് നടത്തിയ വാർത്തസമ്മേളനത്തിൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞത് വിവാദമായിരുന്നു. ഉപസമിതി റിപ്പോർട്ട് വരുംമുമ്പ് മുന്നണി കൺവീനർ നടത്തിയ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
വിവാദം കൂടുതൽ നീട്ടികൊണ്ടുപോകേണ്ടെന്നും വിഷയത്തിൽ വേഗം തീരുമാനമെടുക്കണമെന്നും മുഖ്യമന്ത്രി നിലപാടെടുത്തതോടെയാണ് ചൊവ്വാഴ്ച ഉപസമിതി യോഗം ചേരുന്നത്. പിന്നാലെ ഉപസമിതി റിപ്പോർട്ട് തയാറാക്കി ബുധനാഴ്ച മന്ത്രിസഭയിൽ കൊണ്ടുവന്ന് തീരുമാനമെടുക്കാനുമാണ് നീക്കം.
പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷനായ ഉപസമിതിയിൽ മന്ത്രിമാരായ എം. ലിജു, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ എന്നിവരാണ് അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.