മന്ത്രിസ്ഥാനം പോയപ്പോൾ കൂട്ടത്തിൽ ഓർമശക്തി കൂടി പോയോ?; കെ.ടി ജലീലിന്റെ വെല്ലുവി​ളിയെ പരിഹസിച്ച് പി.കെ ഫിറോസ്

പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് പല യുവജന സംഘടനകളും തെരുവുകളിൽ പ്രതിഷേധം തീർത്തപ്പോൾ മുസ്‍ലിം ലീഗും യൂത്ത് ലീഗും പ്രതികരിക്കാതിരുന്നത് ഇ.ഡി കേസ് പേടിച്ചാണെന്ന കെ.ടി ജലീൽ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി യൂത്ത്‍ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. സ്വജനപക്ഷപാതവും അഴിമതിയും കൈയോടെ യൂത്ത് ലീഗ് പിടികൂടിയതിനെ തുടർന്ന് ഹൈകോടതി ചെവിക്ക് പിടിച്ച് മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ശേഷം ജലീൽ നിലതെറ്റി ഫേസ്ബുക്കിൽ പലതും എഴുതാറുണ്ടെങ്കിലും ഒന്നും കാര്യമാക്കാറില്ലെന്നും അദ്ദേഹത്തിന് വന്നുപെട്ട അവസ്ഥയാലോചിച്ച് സഹതാപം തോന്നിയിട്ടുണ്ടെന്നും ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.

പിണറായി അധികാരത്തിലേറി ഏഴു കൊല്ലത്തിനിടയിൽ ഉണ്ണിയപ്പത്തിന്റെ വില കൂടിയതിന്റെ പേരിൽ ഹോട്ടലുകൾക്കെതിരെയും ആമസോൺ കാടുകളിൽ തീപിടിച്ചതിനെതിരെ അവധി ദിവസം ബ്രസീൽ എംബസിക്കെതിരെയും സമരം ചെയ്തതിന് ശേഷം ആദ്യമായി മോദിയോട് കുറച്ച് ചോദ്യങ്ങൾ ചോദിച്ചു എന്നതാണ് യമണ്ടൻ സംഭവമായി ജലീൽ പറയുന്നത്. എന്നാൽ മോദിക്കെതിരെ, സംഘ്പരിവാറിനെതിരെ നിരന്തരം തെരുവിൽ സമരം ചെയ്യുന്ന സംഘടനയുടെ പേര് യൂത്ത് ലീഗ് എന്നാണ്. സി.എ.എ-എൻ.ആർ.സി നിയമം കൊണ്ടുവന്നപ്പോൾ 40 ദിവസമാണ് യൂത്ത് ലീഗ് ഷഹീൻ ബാഗ് സംഘടിപ്പിച്ചത്. കോഴിക്കോട് കടപ്പുറത്തേക്ക് പതിനായിരങ്ങളെ അണിനിരത്തി ഡേ-നൈറ്റ് മാർച്ച് നടത്തി. അന്ന് ഞങ്ങൾ സമരം ചെയ്യുമ്പോൾ നിങ്ങൾ സംഘ്പരിവാറിനെ തൃപ്തിപ്പെടുത്താൻ ഞങ്ങൾക്കെതിരെ കേസ് എടുക്കുന്ന തിരക്കിലായിരുന്നു. മോദിക്കെതിരെ സംസാരിച്ചതിന്റെ പേരിൽ സഞ്ജീവ് ഭട്ടിനെ കൽതുറുങ്കിലടച്ചപ്പോൾ കേരളത്തിന്റെ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഒരേയൊരു സംഘടന യൂത്ത് ലീഗായിരുന്നു. ഗുജറാത്തിൽ സംഘ്പരിവാർ കൂട്ടക്കൊല നടത്തിയപ്പോൾ മോദിക്കെതിരെ നിയമയുദ്ധം നടത്തിയതിന് ആർ.ബി ശ്രീകുമാറിനെയും ടീസ്റ്റ സെതൽവാദിനെയും ജയിലിലടച്ചപ്പോൾ ഉജ്ജ്വലമായ സമരം സംഘടിപ്പിച്ച ഏക സംഘടന യൂത്ത് ലീഗാണ്.

പെട്രോളിനും ഡീസലിനും പാചക വാതകത്തിനും മോദി അടിക്കടി വില കൂട്ടിയപ്പോൾ ഡി.വൈ.എഫ്.ഐ മൗനവൃതത്തിലായിരുന്നു. കാരണം പിണറായിയും ഇവിടെ മത്സരിച്ച് നികുതി കൂട്ടുകയായിരുന്നു. അന്ന് തെരുവിൽ സമരം ചെയ്ത സംഘടനയുടെ പേര് യൂത്ത് ലീഗ് എന്നാണ്. രാഹുൽ ഗാന്ധിയെ മോദി ഭരണകൂടം പാർലമെന്റിൽനിന്ന് പുറത്താക്കിയപ്പോൾ നോമ്പു കാലമായിട്ടു പോലും രാത്രിയിൽ പതിനായിരങ്ങളാണ് കോഴിക്കോട്ട് സമ്മേളിച്ചത്. യൂത്ത് ലീഗുമായി സംവാദത്തിന് തയാറല്ല എന്നും വേണമെങ്കിൽ പാണക്കാട് തങ്ങന്മാരോ കുഞ്ഞാലിക്കുട്ടിയോ വന്നാൽ നോക്കാമെന്നും പറഞ്ഞിരുന്നയാളാണ് ഇപ്പോൾ കത്വ ഫണ്ടുമായി ബന്ധപ്പെട്ട് പരസ്യ സംവാദത്തിന് വെല്ലുവിളിക്കുന്നത്. മന്ത്രിസ്ഥാനം പോയപ്പോൾ കൂട്ടത്തിൽ ഓർമശക്തി കൂടി പോയോ? ഞങ്ങൾ ഒരു രൂപ അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ ആ ബാങ്ക് സ്റ്റേറ്റ്മെന്റ് പുറത്ത് വിട്ടൂടെ. പിന്നെ ഞങ്ങൾ ടൂർ പോകുന്നു എന്നതാണ് മറ്റൊരു പരാതി. നിങ്ങളും വിജയേട്ടനുമൊക്കെ സർക്കാർ ചെലവിൽ പോയത് പോലെ അല്ല ഞങ്ങൾ പോകുന്നത്‌. സ്വന്തം ചെലവിലാണ്. പിന്നെ ഞാൻ പോയത് കുടുംബത്തിന്റെ കൂടെയാണ്. അല്ലാതെ നിങ്ങൾ പോയ പോലെ പോക്സോ കേസിലെ പ്രതിയുടെ കൂടെയോ അവരുടെ ചെലവിലോ അല്ലെന്നും ഫിറോസ് പരിഹസിച്ചു.

Full View

പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് പല യുവജന സംഘടനകളും തെരുവുകളിൽ പ്രതിഷേധപർവം തീർത്തപ്പോൾ മുസ്‍ലിം ലീഗും യൂത്ത് ലീഗും പ്രതികരിക്കാതിരുന്നത് ഇ.ഡി കേസ് പേടിച്ചാണെന്നായിരുന്നു കെ.ടി ജലീൽ എം.എൽ.എയുടെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റ്. കത്വ, ഉന്നാവോ എന്നിവിടങ്ങളിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടികളുടെ കുടുംബങ്ങളെ സഹായിക്കാനും നിയമസഹായം നൽകാനുമെന്ന പേരിൽ പിരിച്ചെടുത്ത തുക മുക്കിയതുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ മുന്നിൽ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈറിനും സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിനുമെതിരെ കേസുകൾ നിലവിലുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഏകദിന പിരിവിൽ 39.91 ലക്ഷം പിരിഞ്ഞുകിട്ടിയതായുള്ള നേതാക്കളുടെ പ്രസ്താവന ‘ചന്ദ്രിക’യിൽ അച്ചടിച്ച് വന്നിരുന്നു. എന്നാൽ, അതിൽനിന്ന് ഒരു രൂപ പോലും ദേശീയ യൂത്ത് ലീഗിന്റെ കത്വ-ഉന്നാവോ ഫണ്ടിനായി മാത്രം തുടങ്ങിയ കോഴിക്കോട്ടെ പഞ്ചാബ് നാഷനൽ ബാങ്കിലെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് ബാങ്ക് സ്റ്റേറ്റ്മെന്റുകൾ വ്യക്തമാക്കുന്നു. കത്വ, ഉന്നാവോ പെൺകുട്ടികളുടെ കണ്ണുനീരും നിലവിളികളും ജനഹൃദയങ്ങളിലേക്ക് എറിഞ്ഞ് പണം ശേഖരിച്ച് അത് മുക്കിയതിന് നേതൃത്വം നൽകിയവരുടെ കുന്ദമംഗലത്തെ മണിമാളികയും ആർഭാട ജീവിതവും കുടുംബസമേതം ഇടക്കിടെ നടത്തുന്ന വിദേശയാത്രകളുടെ ഉറവിടവും പരിശോധിച്ചാൽ പിരിച്ച പണം പോയ വഴി കണ്ടെത്താനാകും. ഈ കൊടും വഞ്ചനക്ക് യൂത്ത് ലീഗിന് കൊടുക്കേണ്ടി വരുന്ന വിലയാണ് ബി.ജെ.പിയോടും ആർ.എസ്.എസിനോടും പുലർത്തുന്ന മാപ്പർഹിക്കാത്ത മൗനമെന്ന് ആരോപിച്ച ജലീൽ, യൂത്ത്‍ലീഗ് നേതൃത്വത്തെ കത്വ-ഉന്നാവോ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ‘ചന്ദ്രിക’ യുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലെ ഇ.ഡി കേസ് മുസ്‍ലിംലീഗിന്റെയും കൈകാലുകൾക്ക് വിലങ്ങിട്ടിരിക്കുകയാണ്. ലീഗ് നേതാക്കളിൽ പലരുടെയും അവിഹിത പണപ്പെട്ടികൾക്കു മുകളിൽ ഇ.ഡി കൈവെച്ചതായാണ് റിപ്പോർട്ട്. ഇന്ത്യയിൽ മുസ്‍ലിം-ക്രൈസ്തവ ന്യൂനപക്ഷങ്ങൾ ചരിത്രത്തിലെ ഏറ്റവും വലിയ അസ്തിത്വ പ്രതിസന്ധി നേരിടുമ്പോൾ മുസ്‍ലിംലീഗിനും യൂത്ത് ലീഗിനും ഒരു ഇലയനക്കമായിപ്പോലും മാറാനാകാത്ത നിസ്സഹായാവസ്ഥ ആരിലും സഹതാപമുണർത്തുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

പി.കെ. ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കെ.ടി ജലീലിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടു. സ്വജനപക്ഷപാതവും അഴിമതിയും കൈയോടെ യൂത്ത് ലീഗ് പിടികൂടിയതിനെ തുടർന്ന് ഹൈകോടതി ചെവിക്ക് പിടിച്ച് മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കിയതിന് ശേഷം നിലതെറ്റി ഫേസ്ബുക്കിൽ പലതും എഴുതാറുണ്ടെങ്കിലും ഒന്നും കാര്യമാക്കാറില്ല. അദ്ദേഹത്തിന് വന്നുപെട്ട അവസ്ഥയാലോചിച്ച് സഹതാപം തോന്നിയിട്ടുണ്ട് എന്നതാണ് വാസ്തവം. എന്തൊക്കെ പറഞ്ഞാലും ലീഗുകാർ കുറച്ച് മനുഷ്യപ്പറ്റുള്ള കൂട്ടത്തിലാണല്ലോ. എന്നാൽ, ഈ പോസ്റ്റ് എന്റെ ചില സുഹൃത്തുക്കൾ അയച്ചു തന്നിട്ട് 'ഒരു മറുപടി കൊടുത്താളീ' എന്ന് പറഞ്ഞതോണ്ട് എന്നാ പിന്നെ അങ്ങിനെ ആവട്ടെ എന്ന് ഞാനും കരുതി.

മോദിക്കെതിരെ സമരം ചെയ്യാൻ ഡി.വൈ.എഫ്.ഐ ഭയങ്കര ജോറാണെന്നും യൂത്ത് ലീഗ് മൗനത്തിലാണെന്നുമാണ് മൂപ്പര് പറയുന്നത്. പിണറായി അധികാരത്തിലേറി ഏഴു കൊല്ലത്തിനിടയിൽ ഉണ്ണിയപ്പത്തിന്റെ വില കൂടിയതിന്റെ പേരിൽ ഹോട്ടലുകൾക്കെതിരെയും ആമസോൺ കാടുകളിൽ തീപിടിച്ചതിനെതിരെ അവധി ദിവസം ബ്രസീൽ എംബസിക്കെതിരെയും സമരം ചെയ്തതിന് ശേഷം ആദ്യമായി മോദിയോട് കുറച്ച് ചോദ്യങ്ങൾ ചോദിച്ചു എന്നതാണ് യമണ്ടൻ സംഭവമായി അങ്ങേര് പറയുന്നത്. എന്നാൽ മോദിക്കെതിരെ, സംഘ്പരിവാറിനെതിരെ നിരന്തരം തെരുവിൽ സമരം ചെയ്യുന്ന സംഘടനയുടെ പേര് യൂത്ത് ലീഗ് എന്നാണ്.

സി.എ.എ-എൻ.ആർ.സി നിയമം കൊണ്ടുവന്നപ്പോൾ 40 ദിവസമാണ് യൂത്ത് ലീഗ് ഷഹീൻ ബാഗ് സംഘടിപ്പിച്ചത്. ഡൽഹി കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ ഷഹീൻബാഗിന് നേതൃത്വം നൽകിയത് ഞങ്ങളായിരുന്നു. പൂക്കോട്ടൂരിൽനിന്ന് കോഴിക്കോട് കടപ്പുറത്തേക്ക് പതിനായിരങ്ങളെ അണിനിരത്തി ഞങ്ങൾ നടത്തിയ ഡേ-നൈറ്റ് മാർച്ച് കേരളത്തിന് മറക്കാനാകുമോ? അന്ന് ഞങ്ങൾ സമരം ചെയ്യുമ്പോൾ നിങ്ങൾ സംഘ്പരിവാറിനെ തൃപ്തിപ്പെടുത്താൻ ഞങ്ങൾക്കെതിരെ കേസ് എടുക്കുന്ന തിരക്കിലായിരുന്നു എന്നത് അത്ര പെട്ടെന്ന് മറന്ന് പോയോ ജലീൽ സാഹിബേ?

മോദിക്കെതിരെ സംസാരിച്ചതിന്റെ പേരിൽ സഞ്ജീവ് ഭട്ടിനെ കൽതുറുങ്കിലടച്ചപ്പോൾ കേരളത്തിന്റെ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഒരേ ഒരു സംഘടന യൂത്ത് ലീഗായിരുന്നു. അതു കാണാൻ അവരുടെ പത്നി ശ്വേതാ ഭട്ട് കേരളത്തിലെത്തിയത് ഓർമയുണ്ടോ നിങ്ങൾക്ക്? ഗുജറാത്തിൽ സംഘ്പരിവാർ കൂട്ടക്കൊല നടത്തിയപ്പോൾ മോദിക്കെതിരെ നിയമയുദ്ധം നടത്തിയതിന് ആർ.ബി ശ്രീകുമാറിനെയും ടീസ്റ്റ സെതൽവാദിനെയും ജയിലിലടച്ചപ്പോൾ ഉജ്ജ്വലമായ സമരം സംഘടിപ്പിച്ച ഏക സംഘടന യൂത്ത് ലീഗാണ്.

പെട്രോളിനും ഡീസലിനും പാചക വാതകത്തിനും മോദി അടിക്കടി വില കൂട്ടിയപ്പോൾ ഡി.വൈ.എഫ്.ഐ മൗനവൃതത്തിലായിരുന്നു. കാരണം പിണറായിയും ഇവിടെ മത്സരിച്ച് നികുതി കൂട്ടുകയായിരുന്നു. അന്ന് തെരുവിൽ സമരം ചെയ്ത സംഘടനയുടെ പേര് യൂത്ത് ലീഗ് എന്നാണ്. അങ്ങിനെ എത്രയെത്ര സമരങ്ങൾ!

സമരങ്ങളെ കുറിച്ച് എഴുതിയാൽ നീണ്ടുപോകുമെന്നത് കൊണ്ട് ഒറ്റക്കാര്യം കൂടി പറഞ്ഞ് ആ വിഷയം വിടാം. മോദിക്കെതിരെ നിർഭയനായി രാജ്യം മുഴുവൻ കാൽനടയായി സഞ്ചരിച്ച് സംസാരിച്ചു കൊണ്ടിരുന്ന രാഹുൽ ഗാന്ധിയെ മോദി ഭരണകൂടം പാർലമെന്റിൽനിന്ന് പുറത്താക്കിയപ്പോൾ നോമ്പു കാലമായിട്ടു പോലും രാത്രിയിൽ പതിനായിരങ്ങളാണ് കോഴിക്കോട്ട് സമ്മേളിച്ചത്. പിന്നീട് കേരളത്തിൽ അത്തരം സമരപരമ്പരക്ക് തുടക്കം കുറിക്കാൻ കാരണക്കാരായ സംഘടനയുടെ പേര് അഭിമാനത്തോടെ കേരളം പറയും അത് യൂത്ത് ലീഗ് ആണെന്ന്. കേട്ടോ പഴയ സെക്രട്ടറീ...

ഇനി കത്വ ഫണ്ടുമായി ബന്ധപ്പെട്ട് പരസ്യ സംവാദത്തിന് തയാറുണ്ടോ എന്നാണ് വെല്ലുവിളി. അല്ല ചങ്ങായീ ഇങ്ങളല്ലായിരുന്നോ യൂത്ത് ലീഗുമായി സംവാദത്തിന് തയാറല്ല എന്നും വേണമെങ്കിൽ പാണക്കാട് തങ്ങന്മാരോ കുഞ്ഞാലിക്കുട്ടിയോ വന്നാൽ നോക്കാമെന്ന് പറഞ്ഞത്. മന്ത്രിസ്ഥാനം പോയപ്പോൾ കൂട്ടത്തിൽ ഓർമശക്തി കൂടി പോയോ?

അല്ല ജലീൽക്ക കേരളം ഭരിക്കുന്നത് മുസ്‌ലിം ലീഗാണോ? ഇങ്ങളല്ലേ? ഇങ്ങളെ പോലീസ് കത്വ കേസ് പറഞ്ഞ് ഒരു കേസെടുത്തില്ലായിരുന്നോ? അതെന്തായി? നിങ്ങൾക്ക് ഒറ്റ ദിവസം കൊണ്ട് ഞങ്ങൾ ഒരു രൂപ അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ ആ ബാങ്ക് സ്റ്റേറ്റ്മെന്റ് പുറത്ത് വിട്ടൂടെ? ഒരു സമരത്തിന്റെ പേരിൽ എന്നെ 16 ദിവസം ജയിലിലടച്ചതിനേക്കാൾ സന്തോഷം നിങ്ങൾക്കും വിജയേട്ടനും കിട്ടില്ലായിരുന്നോ? കേസെടുത്ത് രണ്ടര വർഷമായിട്ടും ഒന്ന് പൊലീസ് സ്റ്റേഷനിലേക്ക് പോലും വിളിപ്പിക്കാൻ നിങ്ങൾക്ക് പറ്റിയില്ല എങ്കിൽ ഈ കേസുമായി മുന്നോട്ടു പോയാൽ നിങ്ങൾ നാണം കെടും എന്നത് കൊണ്ട് മാത്രമല്ലേ?

പിന്നെ ഞങ്ങൾ ടൂർ പോകുന്നു എന്നതാണ് മൂപ്പരെ വല്ല്യ പരാതി. നിങ്ങളും വിജയേട്ടനുമൊക്കെ സർക്കാർ ചെലവിൽ പോയത് പോലെ അല്ല ഞങ്ങൾ പോകുന്നത്‌. സ്വന്തം ചെലവിലാണ്. വേണമെങ്കിൽ അതും അന്വേഷിക്ക്. പിന്നെ ഞാൻ പോയത് കുടുംബത്തിന്റെ കൂടെയാണ്. അല്ലാതെ നിങ്ങൾ പോയ പോലെ പോക്സോ കേസിലെ പ്രതിയുടെ കൂടെയോ അവരുടെ ചെലവിലോ അല്ല.

പിന്നെ ചന്ദ്രിക ഇ.ഡി കണ്ടു കെട്ടുമെന്നും അങ്ങിനെ വന്നാൽ ദേശാഭിമാനിയിൽ അച്ചടിക്കുമെന്നുമൊക്കെയുള്ള താങ്കളുടെ ഉപദേശം കണ്ടു. അതിന് ഒറ്റ മറുപടിയേ ഉള്ളൂ. ഉപദേശം കൊള്ളാം വർമ്മ സാറേ. പക്ഷേ ചെറിയ ഒരു പ്രശ്നം ഉണ്ട്. തന്റെ...

Tags:    
News Summary - PK Firos' facebook post against KT Jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.