കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയത തിമിർത്താടിയെന്ന സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷിന്റെ പരാമർശത്തെ ന്യായീകരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷ വർഗീയതക്കെതിരെ കെ.കെ. രാഗേഷ് പ്രസംഗിച്ചത് ഒരു വിഭാഗത്തിനെതിരെ പറഞ്ഞുവെന്ന തരത്തിലുള്ള പ്രചാരണമാണ് നടക്കുന്നതെന്നും അത് ശരിയല്ലെന്നും പിണറായി വ്യക്തമാക്കി. പി. ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങിലാണ് പിണറായി വിജയൻ രാഗേഷിനെ അനുകൂലിച്ച് രംഗത്തെത്തിയത്.
വിശ്വാസികളെ അണിനിരത്തിയാണ് വർഗീയതക്കെതിരായ സമരം നടത്തേണ്ടത്. വർഗീയതയെ ശക്തമായി എതിർത്തുപോകണം. അത് ഏതെങ്കിലും മതത്തെ എതിർത്തുപോകലല്ല. വിശ്വാസി വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം പക്ഷത്ത് ചേർക്കാൻ വർഗീയവാദികളുടെ ശ്രമമുണ്ടെന്നും അതിനെ പരാജയപ്പെടുത്തണമെന്നും പിണറായി തുടർന്നു. ചൊവ്വാഴ്ച രാത്രി കല്യാശ്ശേരിയിൽ നടന്ന നായനാർ അനുസ്മരണ ചടങ്ങിലാണ് കെ.കെ. രാഗേഷിന്റെ വിവാദ പ്രസംഗം. ന്യൂനപക്ഷ വര്‍ഗീയത തിമിർത്താടിയ തെരഞ്ഞെടുപ്പായിരുന്നു ഈയിടെ നടന്നതെന്നും മതവും പള്ളിയും നോക്കിയേ വോട്ട് ചെയ്യാൻ പാടുള്ളൂവെന്ന് മുസ്‍ലിം ലീഗും ജമാഅത്തെ ഇസ്‍ലാമിയും പ്രചാരണം നടത്തിയെന്നുമാണ് രാഗേഷ് പ്രസംഗിച്ചത്.
തൃശൂർ: കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സ്ഥാനമൊഴിയണമെന്ന് സി.പി.എം തൃശൂർ ജില്ല കമ്മിറ്റി യോഗത്തിൽ ആവശ്യം. രണ്ട് ദിവസമായി ചേർന്ന ജില്ല കമ്മിറ്റി യോഗത്തിന്റെ സമാപന ദിവസവും നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. പാർട്ടിയുടെ പ്രതിച്ഛായ തകർത്തവർ വീണ്ടും നേതൃസ്ഥാനത്ത് തുടർന്നാൽ പ്രസ്ഥാനം കൂടുതൽ ദുർബലമാകുമെന്നും, വ്യക്തികളല്ല പാർട്ടിയാണ് വലുതെന്നും ബഹുഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടു.
ആദ്യദിനത്തിലും ഇരുവർക്കുമെതിരെ കടുത്ത വിമർശനങ്ങളുന്നതിനാൽ പേരെടുത്തുള്ള വിമർശനം ആവർത്തിക്കേണ്ടതില്ലെന്ന് അധ്യക്ഷനായ സംസ്ഥാന കമ്മിറ്റിയംഗം എ.സി. മൊയ്തീൻ നിർദേശിച്ചിരുന്നു. എന്നാൽ, നേതൃത്വത്തിന്റെ തെറ്റായ ശൈലി തിരുത്താൻ അവർ സ്വയം തയാറായില്ലെങ്കിൽ താഴെയിറക്കി പാർട്ടിയുടെ കരുത്ത് ബോധ്യപ്പെടുത്തണമെന്ന് അംഗങ്ങൾ തുറന്നടിച്ചു. സംസ്ഥാന നേതൃത്വത്തെ ഭയന്നാകാം പല ജില്ലകളും മൂന്നാം തവണയും ഭരണത്തുടർച്ച പ്രവചിച്ച് അനുകൂല റിപ്പോർട്ട് നൽകിയത്. എന്നാൽ, തൃശൂർ ജില്ലയിൽ നിന്ന് നൽകിയ റിപ്പോർട്ട് യാഥാർഥ്യത്തോട് ചേർന്നുനിൽക്കുന്നതായിരുന്നെന്ന് ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാണിച്ചു. കമ്മിറ്റിയിലെ ചർച്ചാ വിവരങ്ങൾ സംസ്ഥാന നേതൃത്വത്തിന് കൈമാറും. ഇതിന്റെ തുടർച്ചയായി വ്യാഴം, വെള്ളി ദിവസങ്ങളിൽ ജില്ലയിലെ 17 ഏരിയ കമ്മിറ്റി യോഗങ്ങളും ചേരുന്നുണ്ട്.
ഭരണ-പാർട്ടി നേതൃത്വങ്ങൾ ജനങ്ങളിൽനിന്ന് അകന്നതും മോശം പെരുമാറ്റവുമാണ് തിരിച്ചടിക്ക് കാരണമായതെന്നും, നേതൃത്വത്തിൽ മാറ്റം വരുത്തി പാർട്ടിക്ക് പുതിയ മുഖം നൽകണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിൽനിന്ന് പാഠമുൾക്കൊണ്ട് നിയമസഭ തെരഞ്ഞെടുപ്പിലെ തിരിച്ചടി മുൻകൂട്ടി കാണാൻ പാർട്ടിയുടെ ഒരു ഘടകത്തിനും കഴിഞ്ഞില്ല. കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽപ്പോലും വൻതോതിൽ വോട്ട് ചോർന്നിട്ടും അത് തിരിച്ചറിയാനോ തടയാനോ സാധിച്ചില്ല. എന്നാൽ, സംഘടനാ സംവിധാനം കാര്യക്ഷമമായി ഉപയോഗിച്ചതിനാലാണ് തൃശൂരിൽ ഒരു പരിധിവരെയെങ്കിലും പിടിച്ചുനിൽക്കാനായതെന്നും, ഇതില്ലായിരുന്നെങ്കിൽ അവസ്ഥ കൂടുതൽ ദയനീയമാകുമായിരുന്നെന്നും അംഗങ്ങൾ വ്യക്തമാക്കി. കേന്ദ്ര കമ്മിറ്റിയംഗം കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.