നിറയെ യാത്രക്കാർ, ബസിന് തകരാർ; കെ.എസ്.ആർ.ടി.സി ബസുകൾക്ക് അഗ്നിപരീക്ഷ

കുമരങ്കരി: അമിത യാത്രക്കാരുമായി പോയ കെ.എസ്.ആർ.ടി.സി ബസിന്റെ പ്ലേറ്റ് പൊട്ടി. അമിത യാത്രക്കാറുമായി തകർന്ന റോഡിലൂടെ പോയ കെ.എസ്.ആർ.ടി.സി ബസ് ചെരിയുകയായിരുന്നു. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസ് ഒരു വശത്തേക്ക് ചെരിഞ്ഞെങ്കിലും അപകടമുണ്ടായില്ല.

ഇന്നലെ രാവിലെ 8.30ന് കുമരങ്കരി പൈപ്പ് കലുങ്കിനു സമീപമാണ് സംഭവം. കാവാലത്ത് നിന്ന് ചങ്ങനാശേരിയിലേക്ക് സർവിസ് നടത്തിയ പ്രിയദർശിനി ബസാണ് തകരാറായത്. 147 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നിർമാണ ജോലികളുടെ ഭാഗമായി റോഡ് തകർന്ന് കിടക്കുകയായിരുന്നു. കലുങ്കിനു സമീപം എത്തിയപ്പോൾ ബസ് ഒരു വശത്തേക്ക് ചെരിഞ്ഞു. ബസിന്റെ ബോഡി ടയറിൽ തട്ടി നിൽകുകയായിരുന്നു. ആളുകൾ പരിഭ്രാന്തരായി ബഹളം വെച്ചങ്കിലും ഡ്രൈവറുടെ സമയോചിത ഇടപെടലിൽ അപകടമുണ്ടായില്ല. തുടർന്ന സർവിസ് അവസാനിപ്പിക്കുകയായിരുന്നു.

അമിതമായി യാത്രക്കാർ കയറിയതോടെ ബസിന്റെ പ്ലേറ്റിന് തകരാർ സംഭവിച്ചതായി ഡിപ്പോ അധികൃതർ പറഞ്ഞു. മുളയ്ക്കാംതുരുത്തിയുള്ള വഴി സർവിസ് നിലച്ചതോടെ പറാൽ - കുമരങ്കരി വഴിയാണ് സർവിസുകൾ നടക്കുന്നത്. എന്നാൽ, കുമരങ്കരിയിൽ കലുങ്കിന്റെ നിർമാണം ഇഴഞ്ഞ് നീങ്ങുന്നതും റോഡ് തകർന്ന് കിടക്കുന്നതും ദുരിതമാണ്. റോഡിന്റെ പരിതാപകരമായ അവസ്ഥ കാരണം കെ.എസ്.ആർ.ടി.സിക്കുണ്ടാകുന്നത് വൻ നഷ്ടമാണ്. ആക്സിൽ ഒടിഞ്ഞും ടയർ പൊട്ടിയും ഒട്ടേറെ ബസുകളാണ് തകരാറാകുന്നത്. ജീവനക്കാർക്കും യാത്രക്കാർക്കും ശാരീരിക ബുദ്ധിമുട്ടുകളുമുണ്ടെന്ന് ചങ്ങനാശേരി ഡിപ്പോ അധികൃതർ പറയുന്നു.

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസില്‍ പുരുഷന്മാര്‍ക്കും സീറോ ടിക്കറ്റ് നല്‍കുന്നുവെന്ന പരാതി ഗൗരവത്തോടെ പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍. ആദ്യം ചിലര്‍ക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞിരുന്നു. എന്നാല്‍, ബോധപൂര്‍വം ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കിയതാണ്. ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞദിവസം പ്രിയദര്‍ശിനി ബസില്‍ യാത്ര ചെയ്ത അഞ്ച് പുരുഷന്മാര്‍ക്ക് സീറോ ടിക്കറ്റ് നല്‍കി തുക വെട്ടിച്ച കണ്ടക്ടറെ പരിശോധനയില്‍ ഇന്‍സ്‌പെക്ടര്‍ പിടികൂടിയിരുന്നു.

സര്‍ക്കാര്‍ സാമ്പത്തികമായി ബുദ്ധിമുട്ടിയാണ് ഇത് ചെയ്യുന്നത്. അതിനിടയില്‍ ചില ജീവനക്കാര്‍ ഇത്തരം രീതികള്‍ കാണിക്കരുതെന്നും മന്ത്രി പറഞ്ഞു. പ്രിയദര്‍ശിനി ബസുകളില്‍ ചിലയിടങ്ങളില്‍ കാണുന്ന തിരക്ക് പരിഹരിക്കാന്‍ ക്യൂ സമ്പ്രദായം കൊണ്ടുവരണമെന്നും സി.പി. ജോണ്‍ നിർദേശിച്ചു. നല്ല തിരക്കുള്ള ഇടങ്ങളില്‍ ക്യൂ പാലിച്ചു കയറാന്‍ ശ്രമിക്കണമെന്നും ഇത് സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി എം.ഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യാത്രക്കാര്‍ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

കര്‍ക്കടകവാവിന് പ്രിയദര്‍ശി പേര് മറച്ചുവെച്ച് ഓടിച്ചെന്ന പരാതിയിലും മന്ത്രി പ്രതികരിച്ചു. സ്‌പെഷ്യല്‍ സര്‍വിസുകളായാണ് അന്ന് ബസുകള്‍ ക്രമീകരിച്ചത്. കര്‍ക്കടകവാവ് ദിവസം നല്ല രീതിയില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തിയെന്നും മന്ത്രി പ്രശംസിച്ചു. കര്‍ക്കടക വാവിന്റെ ഭാഗമായി തിരുവല്ല പരശുരാമ ക്ഷേത്രത്തിലേക്ക് നടത്തിയ സ്‌പെഷ്യല്‍ സര്‍വിസുകളില്‍ പ്രിയദര്‍ശിനി സൗജന്യയാത്ര ബോര്‍ഡ് മറച്ചാണ് സര്‍വിസ് നടത്തിയത്.

Tags:    
News Summary - Bus breaks down due to overloaded passengers; KSRTC buses face ordeal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.