കോഴിക്കോട്: വ്യായാമ കൂട്ടായ്മയായ മെക് 7നെ എതിർക്കേണ്ട കാര്യം തങ്ങൾക്കില്ലെന്ന് സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനൻ. രാഷ്ട്രീയ- മത ചിന്തകൾക്ക് അതീതമായ ഇത്തരം പൊതുവേദികളിലും പൊതുയിടങ്ങളിലും അപൂർവം ചിലയിടങ്ങളിൽ ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ, സംഘ്പരിവാർ തുടങ്ങിയ മതരാഷ്ട്ര വാദികളും മതമൗലിക വാദികളും നുഴഞ്ഞുകയറി അവരുടെ അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുന്നുണ്ട്.
ഇതിനെതിരെ പൊതുസമൂഹം ജാഗ്രത പുലർത്തണം. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഒരു നീക്കവും അനുവദിക്കില്ല. മെക് 7 ഒരു മുൻ സൈനികൻ രൂപകൽപന ചെയ്തതാണെന്നാണ് മനസ്സിലാക്കുന്നത്. അതിനുപിന്നിൽ ഇത്തരം അജണ്ടകളൊന്നും ഉണ്ടാവില്ല. അതിലേക്ക് അജണ്ടകളുമായി ആളുകൾ കടന്നുകൂടുമെന്നാണ് തങ്ങൾ പറഞ്ഞതെന്നും പി. മോഹനൻ പറഞ്ഞു.
ആരോഗ്യ സംരക്ഷണത്തിനുള്ള കൂട്ടായ്മകൾ നല്ലതാണ്. മെക് 7നെക്കുറിച്ച് തങ്ങൾ ആക്ഷേപം ഉന്നയിച്ചിട്ടില്ലല്ലോയെന്നും പി. മോഹനൻ ചോദിച്ചു.
സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനൻ ആരോപണങ്ങളുമായി രംഗത്തുവന്നതോടെയാണ് നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യാപകമായ മൾട്ടി എക്സർസൈസ് കോമ്പിനേഷൻ (മെക് 7) വ്യായാമ കൂട്ടായ്മയെച്ചൊല്ലി വിവാദമുയർന്നത്. മെക് 7ന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണെന്നും പോപുലർ ഫ്രണ്ട് സ്വാധീനം പിന്നിലുണ്ടെന്നുമാണ് കണ്ണൂർ ജില്ലയിൽ നടന്ന സി.പി.എം ഏരിയ സമ്മേളനത്തിൽ മോഹനൻ ആരോപിച്ചത്.
തുടർന്ന് സുന്നി കാന്തപുരം വിഭാഗവും കൂട്ടായ്മക്കെതിരെ രംഗത്തുവന്നു. കൂട്ടായ്മക്ക് പിന്നിൽ ജമാഅത്തിനെയും മുജാഹിദ് വിഭാഗങ്ങളെയും കൂട്ടിക്കെട്ടിയും എൻ.ഡി.എഫിന്റെ പഴയ രൂപമാണെന്ന് ആരോപിച്ചുമായിരുന്നു രംഗപ്രവേശം. സമൂഹ മാധ്യമങ്ങളിൽ പ്രചാരണ കാമ്പയിനും കാന്തപുരം വിഭാഗം നേതാക്കൾ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.