സിറോ മലബാർ സഭയുടെ തൃശൂർ മെട്രോപൊളിറ്റൻ പ്രോവിൻസ് പാസ്റ്ററൽ കൗൺസിൽ സംയുക്ത സമ്മേളനം സി.ബി.സി.ഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ: രാജ്യത്ത് ക്രൈസ്തവ സഭയെയും സമുദായത്തെയും തകർക്കാനുള്ള സംഘടിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് സി.ബി.സി.ഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സഭാസ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതും ദുരുദ്ദേശ്യപൂർവം അനാവശ്യ സമരങ്ങൾ സൃഷ്ടിക്കുന്നതും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ മെട്രോപൊളിറ്റന്‍ പ്രോവിൻസ് പാസ്റ്ററൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ ആൻഡ്രൂസ് താഴത്ത്.
രാജ്യത്തിന്റെ വളർച്ചയിൽ നിർണായക സംഭാവന നൽകിയ ഒരു ജനസമൂഹത്തിനു നേരെ സംഘടിതമായി സമൂഹമാധ്യമങ്ങളിലൂടെ കുപ്രചരണം നടത്തുന്നതും ഗൂഢ ലക്ഷ്യങ്ങളോടെയാണ്. സഭയുടെ ആഭ്യന്തര വിഷയങ്ങളിൽ പോലും ഇടപെട്ട് സഭാന്തരീക്ഷം സംഘർഷഭരിതമാക്കാൻ ചില ബാഹ്യശക്തികൾ ശ്രമിക്കുന്നു. ഇതിനെ അതിജീവിക്കാൻ ആത്മീയതയിലധിഷ്ഠിതമായ സാമുദായിക ശാക്തീകരണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ഇരിങ്ങാലക്കുട രൂപത അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. രാമനാഥപുരം രൂപത അധ്യക്ഷൻ മാർ പോൾ ആലപ്പാട്ട്, പാലക്കാട് രൂപത അധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരക്കൽ, തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ, റിട്ട. ജസ്റ്റിസ് എബ്രഹാം മാത്യു, ജോയ്സ് മേരി കോതമംഗലം, മോൺ ജോളി വടക്കൻ, മോൺ ജീജോ ചാലക്കൽ, ഫാ. ഡൊമിനിക് തലക്കോടൻ, ഫാ. ജിയോ കുന്നത്തുപറമ്പിൽ, ജോഷി വടക്കൻ, സിസ്റ്റർ നമിത റോസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.