അവയവക്കച്ചവടക്കേസ്; പ്രധാന പ്രതി നജീബിന്റെ തട്ടിപ്പുകളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

കിഴക്കമ്പലം: അവയവക്കച്ചവടക്കേസിലെ പ്രധാന പ്രതി നജീബിന്റെ തട്ടിപ്പുകളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള നജീബ് കംപ്യൂട്ടർ പരിജ്ഞാനമില്ലാത്തതിനാൽ സമീപത്തെ കമ്പ്യൂട്ടർ കഫേകളെ മറയാക്കിയാണ് വ്യാജരേഖകൾ ചമച്ചിരുന്നത്. ചാരിറ്റി പ്രവർത്തനത്തിനെന്ന വ്യാജേന കഫേ ഉടമകളെ സമീപിച്ച പ്രതി പിന്നീട് ഇവരെയും തട്ടിപ്പുസംഘത്തിന്റെ ഭാഗമാക്കുകയായിരുന്നു. 17 മണിക്കൂർ നീണ്ട റെയ്ഡിനെ തുടർന്നാണ് പള്ളിക്കരയിൽ നിന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.

2023 മുതൽ ആരംഭിച്ച ഇടപാടുകളിലൂടെ നജീബ് കോടികളാണ് സമ്പാദിച്ചതെന്ന് പൊലീസ് കണ്ടെത്തി. പെരിങ്ങാല പോത്തനാംപറമ്പിലെ അപ്പാർട്ട്മെന്റിൽ നിന്ന് ലഭിച്ച ഡയറിയിൽ പണമിടപാടുകളുടെയും രാഷ്ട്രീയ-ഉദ്യോഗസ്ഥ ബന്ധങ്ങളുടെയും രേഖകളുണ്ട്. പാവപ്പെട്ടവരെ സഹായിക്കാനെന്ന പേരിൽ വിശ്വസിപ്പിച്ചാണ് ഇയാൾ കമ്പ്യൂട്ടർ സെന്ററുകളുടെ സഹായം തേടിയിരുന്നത്. പള്ളിക്കര, കുന്നത്തുനാട് മേഖലകളിലെ സ്റ്റുഡിയോകളിലും കഫേകളിലും നടന്ന റെയ്ഡിൽ വ്യാജ സിലുകളും സർട്ടിഫിക്കറ്റുകളും നിർമിക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ പിടിച്ചെടുത്തു. എന്നാൽ മുഖ്യ പ്രതി നജീബിനെ പിടികൂടാൻ പൊലീസിനായില്ല. ഇയാൾ സംസ്ഥാനം വിട്ടതായാണ് സൂചന

നജീബിന്റെ ഡയറിയിൽ രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമുഖരുടെ പേരുകളുണ്ടെന്ന സൂചന പുറത്തുവന്നതോടെ അന്വേഷണം പുതിയ തലത്തിലേക്ക്. പെരിങ്ങാല പോത്തനാംപറമ്പിലെ നജീബിന്റെ അപ്പാർട്ട്മെന്റിൽ നിന്ന് പൊലീസ് കണ്ടെടുത്ത ഡയറിയിൽ പണം ലഭിച്ച സ്രോതസ്സുകളെക്കുറിച്ചും രാഷ്ട്രീയ നേതാക്കളുമായുള്ള ഇടപാടുകളെക്കുറിച്ചും കൃത്യമായ വിവരങ്ങളുണ്ട്. അന്വേഷണം വ്യാപിപ്പിക്കുന്നതോടെ പല ഉന്നതരും വലയിലാകുമെന്നാണ് സൂചന. ഡയറിയിലെ പണമിടപാട് രേഖകളും ബാങ്ക് വിവരങ്ങളും കേന്ദ്രീകരിച്ച് പൊലീസ് പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവയവക്കച്ചവടത്തിലൂടെ ലഭിച്ച കോടികൾ എങ്ങോട്ടെല്ലാമാണ് ഒഴുകിയതെന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ വ്യക്തത വരും. റൂറൽ എസ്മിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Tags:    
News Summary - Organ trafficking case; More details of main accused Najeeb's frauds revealed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.