പ്ലാപ്പള്ളിയിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി; മഴക്കെടുതിയിൽ മരണം 27
ഉയർന്ന തിരമാലക്ക് സാധ്യത
കേരള, കർണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങളിൽ തിങ്കളാഴ്ച രാത്രി 11.30 വരെ 2.5 മീറ്റർ മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം.
മൂന്ന് മണിക്കൂർ ജാഗ്രത നിർദേശം
11 ജില്ലകളിൽ മഴക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂർ ജാഗ്രത നിർദേശം.
പുഴയോരങ്ങളിൽ അതീവ ജാഗ്രത വേണമെന്ന് അറിയിപ്പ്
തൃശൂരിലെ ചിമ്മിനി ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ തുറക്കേണ്ട സാഹചര്യമുള്ളതിനാലും കുറുമാലി വാണിംഗ് ലെവൽ കടന്നതിനാലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ചിമ്മിനി ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ട സാഹചര്യമാണ്. മുന്നറിയിപ്പ് നിരപ്പിന് മുകളിൽ ജലനിരപ്പ് നിൽക്കുന്ന കുറുമാലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഇനിയും ഉയരും. ചിമ്മിനി ഡാമിന്‍റെ ഷട്ടർ നിലവിലെ അവസ്ഥയിൽ നിന്ന് 5 സെ.മീ വരെ കൂടുതൽ ഉയർത്താൻ തീരുമാനിച്ച സാഹചര്യത്തിൽ ഡാമിലെ വെള്ളം ഒഴുകിയെത്തുന്ന താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ആവശ്യപ്പെടുന്ന മുറയ്ക്ക് ക്യാമ്പുകളിലേയ്ക്ക് നിർബന്ധമായും മാറി താമസിക്കേണ്ടതാണ്.
പുഴയോരങ്ങളിൽ അതീവ ജാഗ്രത വേണ്ട സമയമാണ്. പറമ്പിക്കുളത്ത് നിന്ന് ജലമൊഴുക്ക് കൂടിയ സാഹചര്യത്തിൽ ചാലക്കുടി പുഴയിൽ വെള്ളം ഉയർന്നു കൊണ്ടിരിക്കുന്നു. ആദ്യ ഘട്ടത്തിൽ അതിരപ്പിള്ളി, മേലൂർ, പരിയാരം, കറുകുറ്റി, അന്നമനട, കൂഴൂർ, പൊയ്യ മേഖലകളിൽ വെള്ളം കയറും. ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം. ഉടൻ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറണം. ചാലക്കുടി പുഴയിൽ വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
ജലനിരപ്പ് ഉയരുന്നതിനാൽ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. തിങ്കളാഴ്ച രാത്രി മഴ പെയ്താൽ സ്ഥിതിഗതികൾ നിയന്ത്രിക്കാനാകില്ല.
സച്ചുവിന്‍റെ മൃതദേഹം കണ്ടെത്തി
കൊക്കയാറിൽ കാണാതായ ഏഴു വയസ്സുകാരൻ സച്ചു ഷാഹുലിന്‍റെ മൃതദേഹം കിട്ടി. ഉരുൾപൊട്ടൽ സ്ഥലത്തെ തിരച്ചിൽ അവസാനിപ്പിച്ചു.
ചാലക്കുടി പുഴയിൽ വെള്ളം ഉയരുന്നു
പറമ്പിക്കുളത്തുനിന്ന് ജലമൊഴുക്ക് കൂടിയ സാഹചര്യത്തിൽ ചാലക്കുടി പുഴയിൽ വെള്ളം ഉയർന്നുകൊണ്ടിരിക്കുന്നു. പുഴയുടെ തീരത്തുള്ളവർ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ജില്ല കലക്ടർ അറിയിച്ചു. ആദ്യഘട്ടത്തിൽ അതിരപ്പിള്ളി, മേലൂർ, പരിയാരം, കറുകുറ്റി, അന്നമനട, കൂഴൂർ, പൊയ്യ മേഖലകളിൽ വെള്ളം കയറും. ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം. ഉടൻ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറണം.
ഡോക്സിസൈക്ലിൻ ഗുളിക നിർബന്ധം
വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവരും രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും എലിപ്പനി പ്രതിരോധത്തിനായി ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം ഡോക്സിസൈക്ലിൻ ഗുളിക നിർബന്ധമായും കഴിക്കണം.
ആശങ്കപ്പെടേണ്ട സാഹചര്യമില്ല
സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യു മന്ത്രി കെ. രാജൻ. 2018ലേതിനേക്കാൾ പത്തിലൊന്ന് വെള്ളം കുറവാണ് ഡാമുകളിൽനിന്ന് ഒഴുക്കുന്നത്.
തെന്മല അണക്കെട്ട് പ്രദേശം ഓറഞ്ച് അലർട്ടിലേക്ക് മാറി. എന്നാൽ, നദികളിലെ ജലനിരപ്പ് അപകട നിലക്ക് മുകളിലാണ്.
ചിമ്മിനി ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും
ചിമ്മിനി ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യത. മുന്നറിയിപ്പ് നിരപ്പിന് മുകളിൽ ജലനിരപ്പ് നിൽക്കുന്ന കുറുമാലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഇനിയും ഉയരും. പുഴയോരങ്ങളിൽ അതീവ ജാഗ്രതാ നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.