തിരുവനന്തപുരം: സപ്ലൈകോയുടെ ജനപ്രതിനിധികള്‍ക്കുള്ള ഓണക്കിറ്റ് സ്വീകരിക്കില്ലെന്ന് പ്രതിപക്ഷം. സാധാരണക്കാരായ ജനങ്ങള്‍ക്ക് നല്‍കാത്ത കിറ്റ് വേണ്ടെന്നാണ് തീരുമാനം. ഇക്കാര്യം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സപ്ലൈകോയെ അറിയിക്കും. മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ക്ക് കിറ്റ് നല്‍കുമെന്നായിരുന്നു സപ്ലൈകോയുടെ പ്രഖ്യാപനം.
കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കു മാത്രമാണ് ഇത്തവണ ഓണക്കിറ്റ് നൽകുന്നത്. അതുതന്നെ പൂർണതോതിൽ നൽകാൻ കഴിഞ്ഞിട്ടുമില്ല. സാധാരണക്കാർക്കും പാവങ്ങൾക്കും നൽകാത്ത സൗജന്യ കിറ്റ് യു.ഡി.എഫ് ജനപ്രതിനിധികളും സ്വീകരിക്കില്ലെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.
അതേസമയം, മഞ്ഞ കാർഡ് ഉടമകൾക്ക് വിതരണംചെയ്യാൻ മതിയായ ഓണക്കിറ്റുകൾ ഞായറാഴ്ചയാണ് റേഷൻകടകളിലെത്തിയത്. ആറുലക്ഷം പേര്‍ക്ക് കിറ്റ് വിതരണം ചെയ്യാനുള്ളതില്‍ 3.12 ലക്ഷം കിറ്റുകളാണ് ഇതുവരെ വിതരണം പൂര്‍ത്തിയാക്കിയത്. വൈകുന്നേരത്തോടെ അര്‍ഹരായ മുഴുവന്‍പേര്‍ക്കും കിറ്റുകള്‍ ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍ വ്യക്തമാക്കി. എന്നാല്‍ തൃശൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളിലെ പല റേഷന്‍ കടകളിലും കിറ്റുകള്‍ കിട്ടാനില്ലെന്ന് പരാതിയുണ്ട്. റേഷൻകടകൾ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ തുറന്ന് വിതരണം പൂർത്തിയാക്കാനാണ് ഭക്ഷ്യവകുപ്പിന്റെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.