മനുഷ്യത്വ രാഷ്ട്രീയമാണ് ഉമ്മൻ ചാണ്ടി

2004ലെ ക്രിസ്മസ് പിറ്റേന്ന് ആലപ്പുഴ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതായിരുന്നു. പൂർണ ഗർഭിണിയായ ഭാര്യ ആശയെ ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് ഡോക്ടറെ കാണിക്കാനായിരുന്നു ആലപ്പുഴയിൽ നിശ്ചയിച്ച പരിപാടികളൊക്കെ മാറ്റിെവച്ചുള്ള യാത്ര. അമ്പലപ്പുഴ എത്താറായപ്പോൾ ഔദ്യോഗിക കാറിലെ വയർെലസിലൂടെ ആ സന്ദേശം എത്തി. സംസ്ഥാനത്തെ മിക്ക തീരദേശങ്ങളിലും അസാധാരണമാംവിധം കടൽകയറുന്നു.

തൊട്ടുപിന്നാലെ ആ വിവരം എത്തി. അന്ധകാരനാഴിയിൽ മന്ത്രി കെ.ആർ. ഗൗരിയമ്മ തിരയിൽപ്പെട്ടു. നിമിഷങ്ങൾക്കകം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഫോൺവിളി വന്നു. ''സൂനാമി എന്ന അപൂർവപ്രതിഭാസമാണ് കടലിൽ കാണുന്നത്. ആയിരക്കണക്കിനാളുകൾ കൂറ്റൻ തിരമാലകളിൽപ്പെട്ടു. അഴീക്കലിലും ഹരിപ്പാട് ആറാട്ടുപുഴയിലും സ്ഥിതി ഗുരുതരമാണ്. വേണു ഉടൻ ആറാട്ടുപുഴയിലെത്തണം...'' യാത്ര മാറ്റിെവച്ചു ഞാൻ ആറാട്ടുപുഴയിലേക്കു കുതിച്ചു.

യുദ്ധക്കളംപോലെ ആറാട്ടുപുഴ. ആർത്തലച്ചെത്തിയ കൂറ്റൻതിരമാലകൾ ആ തീരഗ്രാമമാകെ നക്കിത്തുടച്ചിരിക്കുന്നു. എങ്ങും നിലവിളികൾ മാത്രം. തിരമാലകൾ തച്ചുതകർത്ത വീടുകളുടെ അവശിഷ്ടങ്ങൾ യുദ്ധഭൂമിയെ അനുസ്മരിപ്പിച്ചു. എന്തുചെയ്യണമെന്നറിയാതെ പകച്ച നിമിഷങ്ങൾ. ദുരന്തം നക്കിത്തുടച്ച ആയിരംതെങ്ങിൽ ഒട്ടും വൈകാതെ ഉമ്മൻ ചാണ്ടി എത്തി. അടിയന്തരമായി കൺട്രോൾ റൂം തുറക്കാനും സഹായമെത്തിക്കാനും മുഖ്യമന്ത്രിയുടെ നിർദേശം. മണിക്കൂറുകൾക്കകം ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. ദുരന്തബാധിതരെ ആഹാരവും വസ്ത്രവുമുൾപ്പെടെ നൽകി ക്യാമ്പുകളിൽ സുരക്ഷിതരാക്കി.

കേരളം കണ്ട ഏറ്റവും വലിയ തീരദേശ ദുരന്തം. ഏതു പ്രതിസന്ധിയെയും തരണംചെയ്യാൻ പാടവമുള്ള ഉമ്മൻ ചാണ്ടിയിലെ 'ക്രൈസിസ് മാനേജർ' ഉണർന്നു. അത്തരമൊരു ദുരന്തത്തെ നേരിട്ടുള്ള മുൻപരിചയമില്ല കേരളത്തിന്. നിയമങ്ങളും കീഴ്വഴക്കങ്ങളുമില്ല. ഉമ്മൻ ചാണ്ടി ദിവസങ്ങളോളം ദുരന്തമുഖത്തു തന്നെ നിന്നു. കൊല്ലം ജില്ലയിലെ ആലപ്പാടു മുതൽ അഴീക്കൽവരെ ഏഴെട്ടുകിലോമീറ്ററോളം നടന്നുചെന്ന് ഓരോരുത്തരെയും ആശ്വസിപ്പിച്ചു. ചെരിപ്പ് പൊട്ടിയപ്പോഴും നടത്തം നിർത്തിയില്ല. വില്ലേജ് ഓഫിസർമാർ മുതൽ ചീഫ് സെക്രട്ടറിവരെയുള്ള ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ചു. രാപ്പകൽ കൂടെനിന്നു. കടലിെൻറ ഭീകരമുഖം കണ്ടു പകച്ചുപോയ തീരദേശ ജനതക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകരുതെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു.

പരമാവധി കേന്ദ്രസഹായം നേടിയെടുക്കാനും പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള നിയമതടസ്സങ്ങൾ മറികടക്കാനും അദ്ദേഹം കാട്ടിയ ജാഗ്രതയും കൂർമതയും തീരദേശചരിത്രത്തിെൻറ ഭാഗമാണ്. രണ്ടു തവണ മന്ത്രിസഭായോഗങ്ങൾ ചേർന്ന ദിവസങ്ങെളത്രയോ ഉണ്ടായി. എത്ര വലിയ പ്രശ്നമായാലും അതിനൊരു പ്രായോഗിക പരിഹാരം അദ്ദേഹത്തിന് മുന്നിൽതെളിയും. ഒന്നല്ലെങ്കിൽ മറ്റൊരുവഴി, അല്ലെങ്കിൽ സാധ്യമായ എല്ലാ മാർഗങ്ങളും അതിനായി തേടും. നിയമതടസ്സങ്ങളുണ്ടെങ്കിൽ അതു മറികടക്കാൻ നിയമം പൊളിച്ചെഴുതും. അതാണ് ഉമ്മൻ ചാണ്ടിയുടെ മൗലിക രീതി.

കെ.എസ്.യുവിെൻറ നീലക്കൊടിയും പിടിച്ചു എ.കെ. ആൻറണിയുടെ പിൻഗാമിയായി ഈ പ്രസ്ഥാനത്തിലേക്കുവന്ന ഉമ്മൻ ചാണ്ടി കേരളത്തിൽ കോൺഗ്രസിെൻറ ശക്തിസ്രോതസ്സായതിനു പിന്നിൽ പതിറ്റാണ്ടുകളുടെ കഠിനാധ്വാനവും ആത്മസമർപ്പണവുമുണ്ട്. പറയുന്നതിനേക്കാൾ കൂടുതൽ അദ്ദേഹം മറ്റുള്ളവരെ കേൾക്കാൻ തയാറാകുന്നുവെന്നതാണു ഏറ്റവും വലിയ സവിശേഷത. ഇടപെടലുകളിലെ ആത്മാർഥത, ഉത്തരവാദിത്തങ്ങളോടും സ്ഥാനങ്ങളോടും പുലർത്തിയ നീതി...രാഷ്്ട്രീയത്തിനതീതമായി ഉമ്മൻ ചാണ്ടിക്കു ജനകീയത നേടിക്കൊടുത്തത് ഈ ഗുണങ്ങളാണ്.

ഔപചാരികതയുടെ മതിലുകളില്ലാതെ ജനങ്ങൾക്ക് അദ്ദേഹവുമായി സംവദിക്കാം. മുഖവുരയില്ലാതെ, മുൻപരിചയമില്ലാതെ ആർക്കും അദ്ദേഹത്തെ എപ്പോഴും കാണാം. ആവലാതികളോ ആവശ്യങ്ങളോ എന്തും പറയാം. കുടുംബാംഗത്തോടെന്നപോലെ ന്യായമായ എന്താവശ്യത്തിനും അദ്ദേഹം കൂടെനിൽക്കും. ആ സത്യസന്ധതയാണ് ജനങ്ങൾ ഇഷ്ടപ്പെടുന്നതും. പുതുപ്പള്ളിക്കാർക്ക് അവരുടെ കുഞ്ഞൂഞ്ഞ് ഓരോ വീട്ടിലെയും അംഗമാണെന്നതുപോലെ തലമുറകളായി ആ വിശ്വാസവും സാഹോദര്യവും കേരളമാകെ വിശുദ്ധിയോടെ കാക്കാൻ ഉമ്മൻ ചാണ്ടിക്കുകഴിഞ്ഞു.

കേരളത്തിലെ പൊതുസമൂഹത്തിനും ഒപ്പം കോൺഗ്രസ് പ്രസ്ഥാനത്തിനും ഏറ്റവും അനിവാര്യമായ നേതൃത്വമാണ് ഉമ്മൻ ചാണ്ടിയുടേത്. കേരള ജനത നെഞ്ചേറ്റിയ, ജനകീയനായ നേതാവ് എന്ന നിലയിൽ മാനുഷിക മൂല്യങ്ങൾക്ക് മറ്റെന്തിനേക്കാളും വില കൽപിക്കുന്ന ഉമ്മൻ ചാണ്ടി ഒരു പ്രതീകമാണ്. നിയമസഭാംഗത്വത്തിെൻറ അമ്പതാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ, ജനസേവന പാതകളിൽ കരുത്തോടെ മുന്നോട്ടുപോകാനുള്ള ഊർജവും ആയുരാരോഗ്യസൗഖ്യങ്ങളും അദ്ദേഹത്തിനുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.