മാർ ജോസഫ് പൗവത്തിൽ ക്രൈസ്തവസഭയുടെ ധൈഷണിക തേജസ് -ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: മാർ ജോസഫ് പൗവത്തിലിന്‍റെ വേർപാടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുശോചനം രേഖപ്പെടുത്തി. ചങ്ങനാശ്ശേരി എസ്.ബി കോളജിൽ ബി.എ എകണോമിക്സിന് പഠിക്കുന്ന കാലത്ത് ഞങ്ങളുടെ അധ്യാപകനായിരുന്നു ജോസഫ് പൗവത്തിൽ. അന്നു മുതൽ അദ്ദേഹവുമയി വ്യക്തിപരമായി വളരെ അടുത്ത ബന്ധമാണ് എനിക്കുണ്ടായിരുന്നത്.

ജോസഫ് പൗവത്തിൽ കേരളത്തിലെ ക്രൈസ്തവ സഭയുടെ ആധ്യാത്മിക ആചാര്യൻമാരിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയായിരുന്നു. വിദ്യാഭ്യാസ കാര്യങ്ങളിലും രാഷ്ട്രീയ വിഷയങ്ങളിലുമെല്ലാം അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. അത് പല ഫോറങ്ങളിൽ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. സമുദായ മൈത്രിക്കു വേണ്ടി ജോസഫ് പൗവത്തിൽ നടത്തിയ പ്രവർത്തനങ്ങൾ എല്ലാ വിഭാഗം ജനങ്ങളുടേയും ബഹുമാനം പിടിച്ചുപറ്റാൻ പര്യാപ്തമായിരുന്നു.

ഗുരുനാഥൻ കൂടിയായ ജോസഫ് പൗവത്തിലിന്‍റെ മരണാനന്തര ചടങ്ങുകളിൽ ആരോഗ്യപരമായ കാരണങ്ങളാൽ പങ്കെടുക്കാൻ കഴിയാത്തതിൽ ദുഃഖമുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

മാര്‍ ജോസഫ് പൗവത്തില്‍ സഭയുടെ ക്രാന്തദര്‍ശിയായ ആചാര്യൻ -കെ.സി. വേണുഗോപാല്‍

ചങ്ങനാശ്ശേരി മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവത്തിന്‍റെ നിര്യാണത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി അനുശോചിച്ചു. രണ്ടു പതിറ്റാണ്ട്കാലം ചങ്ങനാശേരി അതിരൂപതയുടെ സര്‍വതോന്മുഖമായ വളര്‍ച്ചക്കായി പ്രവര്‍ത്തിച്ച മാര്‍ പൗവത്തില്‍ സഭയുടെ ക്രാന്തദര്‍ശിയായ ആചാര്യനായിരുന്നു. ആരാധനാക്രമ പരിഷ്കരണം, സാശ്രയ വിദ്യാഭ്യാസം എന്നിവയിൽ കർക്കശ നിലപാടെടുത്ത അദ്ദേഹം കർ‌ഷകർക്കായി എന്നും നിലകൊണ്ടു.

അഞ്ചു മാർപാപ്പമാർക്കൊപ്പം പ്രവർത്തിച്ച അദ്ദേഹത്തെ ബനഡിക്ട് മാർപാപ്പ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച് എന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യൻ കത്തോലിക്കാ മെത്രാൻ സമിതിയുടെയും (സി.ബി.സി.ഐ) കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെയും (കെ.സി.ബി.സി) അധ്യക്ഷൻ, ഇന്റർ ചർച്ച് കൗൺസിൽ ഫോർ എജ്യുക്കേഷൻ ചെയർമാൻ തുടങ്ങിയ നിലകളിൽ മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്.

ആഴമേറിയ ആദ്ധ്യാത്മികതയും സഭാത്മകമായ ഉള്‍ക്കാഴ്ചയും പാണ്ഡിത്യവും കൈമുതലായുണ്ടായിരുന്ന മാര്‍ ജോസഫ് പൗവത്തിന്‍റെ വിയോഗം കേരളീയ സമൂഹത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രാർഥിക്കുന്നു.

Tags:    
News Summary - Oommen Chandy and KC Venugopal are condolences demise of mar-joseph powathil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.