ഉള്ളിവില കുതിക്കുന്നു; കോഴിക്കോട്ട് നൂറ്
കോഴിക്കോട്: ഉള്ളിമുറിച്ചാൽ കണ്ണെരിയുമെന്നത് മാറി ഉള്ളി കണ്ടാൽതന്നെ കണ്ണിൽ വെള്ളം നിറയുന്നകാലമെത്തി. സവ ാളക്ക് കോഴിക്കോട് മാർക്കറ്റിൽ ഞായറാഴ്ച കിലോക്ക് ചില്ലറ വില 100 രൂപയെത്തി. പാളയം മാർക്കറ്റിൽ മൊത്ത വില ക ിലോക്ക് 94ലെത്തിയതിനെ തുടർന്നാണിത്. വെള്ളിയാഴ്ച 90 രൂപയുണ്ടായിരുന്നതാണ് ഒറ്റദിവസംകൊണ്ട് കുതിച്ചുയർന്ന ത്. ചരിത്രത്തിൽ ആദ്യമാണ് വലിയ ഉള്ളിവില 100 കടക്കുന്നതെന്ന് കച്ചവടക്കാർ പറഞ്ഞു.
കിലോക്ക് എട്ടു രൂപവരെ വിറ്റതാണ് മാസങ്ങൾക്കകം കുതിച്ചുയർന്നത്. വരും ദിവസങ്ങളിൽ വില മുന്നോട്ട് കുതിക്കാനാണ് സാധ്യത. ദൗർലഭ്യം കണക്കിലെടുത്ത് ഈജിപ്തിൽനിന്ന് ഇറക്കുമതിചെയ്ത ഉള്ളി ലോഡുകളും ഞായറാഴ്ച മുതൽ കോഴിക്കോട്ട് എത്തിത്തുടങ്ങി. മുംബൈ വഴിയാണ് ഇവയെത്തിയത്. കടും ചുവപ്പ് നിറത്തിലുള്ള വിദേശ ഉള്ളിക്കും വില 100 തന്നെയാണ് ഈടാക്കുന്നത്. ഉത്തരേന്ത്യയിൽ പുതിയ ഉള്ളിവിളവെടുപ്പ് തുടങ്ങുന്ന ഡിസംബർ അവസാനം വരെ വിലക്കൂടുതൽ തുടരുമെന്നാണ് പറയുന്നത്. ഉത്തരേന്ത്യയിൽ നേരത്തേ സംഭരിച്ച് വച്ച ഉള്ളിയാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത്. എന്നാൽ മാർക്കറ്റിടിവ് ഭയന്ന് ഉള്ളി കൂടുതൽ സംഭരിക്കാൻ കോഴിക്കോട്ടെ കച്ചവടക്കാർ മടിക്കുന്നു.
മഹാരാഷ്ട്രയിലെ പ്രളയവും കൃഷിനാശവുമാണ് വൻ വിലക്കയറ്റത്തിന് കാരണം. ചുവപ്പ്, റോസ് എന്നീ രണ്ടിനം ഉള്ളികളാണ് വിപണിയിൽ സാധാരണയായെത്താറ്. പെട്ടെന്ന് കേടാവാത്ത, ജല സാന്നിധ്യം കുറഞ്ഞ ചുവപ്പ് ഇനത്തിനാണ് വില കൂടുതൽ ഈടാക്കിയിരുന്നത്. എന്നാൽ, ക്ഷാമം തുടങ്ങിയതോടെ എല്ലായിനങ്ങൾക്കും ഒരേ വിലയായി. വൻ വിലക്കയറ്റം കല്യാണ വീട്ടുകാർക്കും ഹോട്ടൽ വ്യാപാരികൾക്കും തിരിച്ചടിയായി. ബിരിയാണിയടക്കം മാംസഭക്ഷണക്കൂട്ടുകൾക്ക് ഒഴിച്ചു കൂടാനാവാത്തയിനമാണ് ഉള്ളി. കല്യാണവീട്ടിൽ രണ്ടു ചാക്ക് ഉള്ളികിട്ടാൻ 10,000 രൂപയെങ്കിലും വേണമെന്നയവസ്ഥയായി. കോഴിക്കോടൻ ഹോട്ടലുകളിലെ പ്രധാന ഇനങ്ങളായ ഉള്ളിവടയും മുട്ടറോസ്റ്റുമൊക്കെ സവാളവില കൈവിട്ടതോടെ അപ്രത്യക്ഷമായിത്തുടങ്ങി.
മുരിങ്ങക്കായക്കും മൂത്ത വില
കോഴിക്കോട്: ബിരിയാണിയെപോലെതന്നെ സാമ്പറുണ്ടാക്കാനും ചെലവേറി. ബിരിയാണിക്ക് ഒഴിച്ചുകൂടാനാവാത്ത സവാളയുടെ വിലക്കയറ്റമാണ് തിരിച്ചടിയെങ്കിൽ മുരിങ്ങക്കായ ക്ഷാമമാണ് സാമ്പാറിെൻറ പ്രശ്നം. ഒരു കിലോ മുരിങ്ങക്കായക്ക് 150 രൂപയാണ് ഞായറാഴ്ച കോഴിക്കോട്ടെ ചില്ലറ വില. കഴിഞ്ഞയാഴ്ച 300 രൂപ വരെ ഉയർന്ന വില, താഴ്ന്നത് ആശ്വാസമെങ്കിലും ഉയരാൻ സാധ്യതയുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. പച്ചക്ക് പകരം ഉണങ്ങിയ തൊലിയുള്ള കായകളാണ് ഇപ്പോൾ വിപണിയിൽ കിട്ടുന്നത്്. തമിഴ്നാട്ടിൽനിന്ന് മുരിങ്ങക്കായ വരാത്തതും നാട്ടിൽ വിളവില്ലാത്തതുമാണ് മുഖ്യകാരണം. ഒഡിഷ, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്ന് കൂടുതൽ മുരിങ്ങക്കായയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കടക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.