ഒാഖി ചുഴലിക്കാറ്റ്: ലക്ഷദ്വീപിൽ വ്യാപക നാശം

കൊച്ചി: ഒാഖി ചുഴലി മിനിക്കോയ്, കൽപേനി ദ്വീപുകളിൽ വ്യാപകനാശം വിതച്ചു. നങ്കൂരമിട്ട മത്സ്യബന്ധന ബോട്ടുകളിൽ ഏറെയും വെള്ളത്തിലായി. അഞ്ച് ബോട്ട് തകർന്നു. തെങ്ങുകൾ വീണ് പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. കൽപേനിയിലെ ഹെലിപ്പാഡും വെള്ളത്തിലാണ്. വൈദ്യുതിബന്ധവും തകർന്നു. അതേസമയം, ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ലക്ഷദ്വീപിലേക്ക് ചരക്കുകളുമായി വന്ന രണ്ട് ഉരുക്കളിൽ ഒരെണ്ണം തീരത്ത് അടുത്തിട്ടുണ്ട്. ഒരെണ്ണത്തിന് അടുക്കാനായിട്ടില്ല. 

മിനിക്കോയ് ദ്വീപിെൻറ 166 കി.മീ. കിഴക്കായാണ് ചുഴലിക്കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്. മിനിക്കോയ്, കൽപേനി ദ്വീപുകൾക്കിടയിൽ വീശുന്ന കാറ്റിന് മണിക്കൂറിൽ 55 മുതൽ 65 കി.മീ. വേഗമാണുള്ളത്. കാറ്റിെൻറ വേഗം 80 മുതൽ 110 കി.മീ. വരെയാകാമെന്നാണ് തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. മണിക്കൂറിൽ 25 കി.മീ. വേഗത്തിലാണ് കാറ്റിെൻറ ദിശ മാറുന്നത്. 

ചുഴലിക്കാറ്റിെൻറ ദിശ തലസ്ഥാനദ്വീപായ കവരത്തി, അഗത്തി എന്നിവിടങ്ങളിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ട്. ഓഖി മുന്നറിയിപ്പിനെത്തുടർന്ന് വ്യാഴാഴ്ച ദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ അധ്യക്ഷതയിൽ സേനവിഭാഗങ്ങൾ ഉൾപ്പെടുന്ന ഉന്നതതല യോഗം ചേർന്നിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സബ് ഡിവിഷനൽ ഓഫിസർമാർക്ക് (എസ്.ഡി.ഒ) നിർദേശം നൽകി. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

സുരക്ഷിതമല്ലാത്ത വീടുകളിൽ കഴിയുന്നവരും കടലാക്രമണ മേഖലയിലുള്ളവരും അഭയകേന്ദ്രങ്ങളിലേക്ക് മാറണമെന്നും ആരും പുറത്തിറങ്ങരുതെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. തെങ്ങുകൾ നിറഞ്ഞ ദ്വീപിൽ 55 കി.മീറ്ററിൽ കാറ്റ് വീശിയാൽപോലും വൻ നാശം സംഭവിക്കാറുണ്ട്. കാറ്റിെൻറ ശക്തി കുറഞ്ഞാലോ ദിശ മാറുകയോ ചെയ്താലേ ദ്വീപിന് രക്ഷനേടാനാകൂ. കോസ്റ്റ് ഗാർഡും ലക്ഷദ്വീപ് പൊലീസും ദുരന്തനിവാരണ സേനയും സ്ഥലത്തുണ്ട്.

 

Tags:    
News Summary - Okhi Cyclone: Huge lose in Lakshadweep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.