തിരുവനന്തപുരം: വിരമിക്കൽ ആനുകൂല്യം നൽകാതെ സർക്കാർ സംസ്ഥാനത്തെ അംഗൻവാടി ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നു. 2023ലും 2024ലും വിരമിച്ച ജീവനക്കാർക്കാണ് ക്ഷേമനിധിയിലടച്ച തുക പോലും നൽകാതെ സർക്കാറും അധികൃതരും വലക്കുന്നത്.
2023ൽ 1950 പേരും 2024 ൽ 2285 പേരുമാണ് വിരമിച്ചത്. ഇവർക്കുള്ള പെൻഷനും ത്രിശങ്കുവിലാണ്. ജോലി ചെയ്ത വർഷങ്ങളിൽ അധ്യാപകർക്ക് 500 രൂപ വീതവും ഹെൽപർമാർക്ക് 250 രൂപ വീതവും പ്രതിമാസം ക്ഷേമനിധിയിൽ അടക്കുമായിരുന്നു. ആ തുകയും 20 ശതമാനം സർക്കാർ വിഹിതവും എട്ട് ശതമാനം പലിശയുമുൾപ്പെടെയാണ് വിരമിക്കൽ ആനുകൂല്യമായി നൽകേണ്ടത്.
സർക്കാർ ഫണ്ടിൽ തുകയില്ലെന്നും ധനവകുപ്പിൽനിന്ന് അനുവദിക്കുന്നില്ലെന്നുമൊക്കെയാണ് അധികൃതരിൽ നിന്നുള്ള മറുപടി. അർഹമായ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള അംഗൻവാടി ആൻഡ് ക്രഷ് വർക്കേഴ്സ് യൂനിയൻ മുഖ്യമന്ത്രിക്കും വകുപ്പ് ഡയറക്ടർക്കുമുൾപ്പെടെ പരാതി നൽകിയിരുന്നു. കഴിഞ്ഞവർഷം വിരമിച്ചവർക്ക് പെൻഷൻ ഇനത്തിൽ ഒരു രൂപ പോലും ലഭിച്ചിട്ടില്ല.
അതിനുമുമ്പ് വിരമിച്ചവർക്ക് മൂന്നുമാസം കൂടുമ്പാേഴാണ് പെൻഷൻ ലഭിക്കുന്നത്. അംഗൻവാടി വർക്കർക്ക് 2500 രൂപയും ഹെൽപ്പർക്ക് 1500 രൂപയുമാണ് പെൻഷൻ തുക. തുച്ഛമായ ആ തുകയെങ്കിലും കൃത്യമായി അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. വനിതാ ശിശുവികസന മന്ത്രാലയത്തിനുകീഴിൽ കഴിഞ്ഞ 47 വർഷമായി സംയോജിത ശിശു വികസന സേവന പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചുവരുന്നവരാണ് അംഗൻവാടി ജീവനക്കാർ.
2022ൽ അംഗൻവാടി ജീവനക്കാർ ഗ്രാറ്റ്വിറ്റിക്ക് അർഹരാണെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. സംസ്ഥാനത്താകെ അറുപത്താറായിരത്തിൽ അധികം അംഗൻവാടി ജീവനക്കാരാണുള്ളത്. തങ്ങളുടെ പെൻഷൻ ആനുകൂല്യം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി കേരള അംഗൻവാടി ആൻഡ് ക്രഷ് വർക്കേഴ്സ് യൂനിയൻ വെള്ളിയാഴ്ച വനിത ശിശുവികസനവകുപ്പ് ഡയറക്ടറേറ്റിൽ ഉപരോധസമരം നടത്തും.
സർക്കാർ ജീവനക്കാർ എന്ന വിഭാഗത്തിൽപ്പെടുന്നതിനാൽ അംഗൻവാടി ജീവനക്കാർക്ക് ബി.പി.എൽ കാർഡിന് അർഹതയില്ല. പല ജീവനക്കാരും സാമ്പത്തികമായി വളരെ പിന്നാക്കവുമാണ്. തുച്ഛമായ പെൻഷൻ തുകയിൽ ജീവിക്കുന്നവർക്ക് സർക്കാർ ആനുകൂല്യങ്ങൾ പോലും ഇല്ലെന്നത് ജീവിതം കൂടുതൽ ദുരിതമയമാക്കും. തങ്ങളെയും ബി.പി.എൽ കാർഡിൽ ഉൾപ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.