മലപ്പുറം: വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എട്ടുപേരുടെ പരിശോധനഫലംകൂടി നെഗറ്റിവായതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതോടെ ആകെ നെഗറ്റിവായവരുടെ എണ്ണം 25 ആയി. ശനിയാഴ്ച 37 പേരെ പുതുതായി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. പെരിന്തല്‍മണ്ണ ആശുപത്രിയുമായി ബന്ധപ്പെട്ട ഇവരെല്ലാവരും പ്രാഥമിക സമ്പര്ക്കത്തില്പെട്ടവരാണ്.
ഇതോടെ സമ്പര്‍ക്കപ്പട്ടികയില്‍ 94 പേരായി. ഇവരില്‍ ഹൈറിസ്ക് വിഭാഗത്തില്‍ മലപ്പുറം ജില്ലയിലെ 40 പേരും പാലക്കാട് ജില്ലയിലെ 11 പേരും എറണാകുളം, കോഴിക്കോട് ജില്ലകളിലെ ഓരോരുത്തരുമുണ്ട്. ആകെ 53 പേരാണ് ഹൈ റിസ്ക് വിഭാഗത്തിലുള്ളത്. നിപ ബാധിതക്ക് വെള്ളിയാഴ്ച ഒരു ഡോസ് മോണോ ക്ലോണല്‍ ആന്റിബോഡി നല്‍കിയിരുന്നു. ശനിയാഴ്ചയും ഒരു ഡോസ് കൂടി നല്കി. ഇവർ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ആകെ ആറുപേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ രണ്ടുപേര്‍ ഐ.സി.യുവിലാണ്.
ശനിയാഴ്ച നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍നിന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലേക്കു മാറ്റിയ വ്യക്തി ഉള്‍പ്പെടെയാണ് രണ്ട് ഐ.സി.യു കേസുകള്‍. പോസിറ്റിവായ വ്യക്തി പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിലും നാലുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ എറണാകുളം മെഡിക്കല്‍ കോളജിലുമാണുള്ളത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലയില്‍ ജോയന്റ് ഔട്ട്ബ്രേക്ക് ഇന്‍വെസ്റ്റിഗേഷന്‍ ആരംഭിച്ചിട്ടുണ്ട്. പനി സര്‍വേയുടെ ഭാഗമായി 1781 വീടുകളില്‍ ഞായറാഴ്ച ആരോഗ്യ പ്രവര്‍ത്തകരെത്തിയതായി മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.