ഒമ്പതു മണിക്കൂർ ചോദ്യം ചെയ്യൽ; എൽദോസ് സഹകരിക്കുന്നില്ലെന്ന് ക്രൈം​ബ്രാ​ഞ്ച്

തിരുവനന്തപുരം: പീഡനക്കേസിൽ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയെ ശനിയാഴ്ച ഒമ്പതു മണിക്കൂറോളം അന്വേഷണസംഘം ചോദ്യം ചെയ്തു. രാവിലെ ഒമ്പതു മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ വൈകീട്ട് ആറേകാൽ വരെ നീണ്ടു. എം.എൽ.എ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ജില്ല ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു. മൊബൈൽഫോൺ സറണ്ടർ ചെയ്യണമെന്നത് ഉൾപ്പെടെ നിർദേശങ്ങൾ പാലിച്ചിട്ടില്ല. തിങ്കളാഴ്ച ചോദ്യം ചെയ്യൽ വീണ്ടും തുടരും.

യുവതിയുടെ പരാതിയില്‍ ആരോപണങ്ങളിൽ വ്യക്തത വരുത്തുന്നതിനായാണ് എൽദോസിന്‍റെ മൊഴിയെടുത്തത്. രാവിലെ ഒമ്പതിനാണ് എല്‍ദോസ് തിരുവനന്തപുരം ജില്ല ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി പി. അനിൽകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. വൈകീട്ട് മൂന്നോടെ എം.എല്‍.എയുടെ പി.എ ഡാനിപോളിനെയും ഡ്രൈവര്‍ അഭിജിത്തിനെയും വിളിച്ചുവരുത്തി. ഇരുവരില്‍ നിന്നും വിശദീകരണം തേടി.

യുവതിയുടെ ആരോപണങ്ങള്‍ എം.എല്‍.എ നിഷേധിച്ചെങ്കിലും സൗഹൃദമുണ്ടായിരുന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. സമൂഹമാധ്യമ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിനുള്ള പി.ആര്‍ ഏജന്‍സിയുടെ പേരിലാണ് യുവതിയുമായി പരിചയപ്പെട്ടതെന്നും എം.എല്‍.എ പറഞ്ഞു. ഈ സൗഹൃദം മുതലെടുത്ത് തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിെച്ചന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതിയില്‍ പറഞ്ഞ കാര്യം എം.എല്‍.എ പൊലീസിന് മുന്നിലും ആവര്‍ത്തിച്ചു. എം.എല്‍.എയുടെ മൊഴികളിൽ പൊരുത്തക്കേടുള്ളതിനാൽ തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യലിന് ശേഷമേ കൂടുതല്‍ വ്യക്തത വരുകയുള്ളൂവെന്നാണ് സംഘം പറയുന്നത്. ബലാത്സംഗം, വധശ്രമം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതിനാൽ അറസ്റ്റ് രേഖപ്പെടുത്തേണ്ടതുണ്ടെങ്കിലും ഇക്കാര്യത്തിൽ പൊലീസ് തീരുമാനമെടുത്തിട്ടില്ല.

എൽദോസിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: പീഡനക്കേസിൽ ആരോപണവിധേയനായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരെ കെ.പി.സി.സിയുടെ അച്ചടക്കനടപടി. കെ.പി.സി.സിയുടെയും ഡി.സി.സിയുടെയും ദൈനംദിന പ്രവർത്തനങ്ങളിൽനിന്ന് ആറുമാസത്തേക്ക് എം.എൽ.എയെ സസ്പെൻഡ് ചെയ്തു.

അതേസമയം, എൽദോസിന് ജാമ്യം ലഭിച്ച സാഹചര്യത്തിൽ തിരക്കിട്ട് നടപടി എടുക്കുന്നത് സംബന്ധിച്ച് നേതൃത്വത്തിന്റെ കൂടിയാലോചനയിൽ ആശയക്കുഴപ്പമുണ്ടായി. സി.പി.എം നേതാക്കൾക്കെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ലൈംഗികാരോപണം ഉന്നയിച്ച സാഹചര്യത്തിൽ സി.പി.എമ്മിനെകൂടി സമ്മർദത്തിലാക്കുക എന്ന ലക്ഷ്യമാണ് സസ്പെൻഷൻ നടപടിക്കുപിന്നിൽ. അച്ചടക്ക നടപടിക്കാലത്ത് എൽദോസ് കർശന നിരീക്ഷണത്തിലായിരിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി അറിയിച്ചു.

Tags:    
News Summary - Nine hours of interrogation; Eldos is not cooperating

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.