നിലംനികത്തല്‍ അപേക്ഷ രണ്ട് മാസത്തിനകം തീര്‍പ്പാക്കണം

തിരുവനന്തപുരം: നിലംനികത്തല്‍ അപേക്ഷകളില്‍ രണ്ട് മാസത്തിനകം തീര്‍പ്പുകല്‍പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഇക്കാര്യം അടിന്തരമായി നടപ്പാക്കണമെന്നുകാട്ടി റവന്യൂ വകുപ്പ് കലക്ടര്‍മാര്‍ക്ക് സര്‍ക്കുലര്‍ അയച്ചു. 1967 ഭൂവിനിയോഗ ഉത്തരവും 2008ലെ നിയമവും ജലജ-ദിലീപ് കേസിലെ കോടതിവിധിയും ചൂട്ടിക്കാട്ടിയാണ്  നിര്‍ദേശം. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ (2008) വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ ഡാറ്റാ ബാങ്കില്‍ നിലത്തിലും തണ്ണീര്‍ത്തടത്തിലും ഉള്‍പ്പെടാത്ത റവന്യൂ രേഖകളില്‍ (ബി.ടി.ആറില്‍) നിലമെന്ന് രേഖപ്പെടുത്തിയ ഭൂമിയില്‍ ഉടമക്ക് സ്വന്തമായി വീട് വെക്കാന്‍ അനുമതിനല്‍കാനാണ് നിര്‍ദേശം.

1967ലെ കേരള ഭൂവിനിയോഗ ഉത്തരവിലെ സെക്ഷന്‍ (ആറ്) അനുസരിച്ച് വീടില്ലാത്ത സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും കോര്‍പറേഷനില്‍ മൂന്നും മുനിസിപ്പാലിറ്റിയില്‍ അഞ്ചും ഗ്രാമപഞ്ചായത്തില്‍ 10ഉം സെന്‍റില്‍ നടപടിക്രമങ്ങള്‍ പാലിച്ച് വീട് വെക്കാം. ബന്ധപ്പെട്ട വില്ളേജ് ഓഫിസറുടെയും കൃഷി ഓഫിസറുടെയും റിപ്പോര്‍ട്ട് പരിഗണിച്ചാണ് കലക്ടര്‍ അനുമതിനല്‍കേണ്ടത്. തത്വത്തില്‍ 2008ന് മുമ്പ് നെല്‍വയല്‍ നികത്തിയ കേസുകളില്‍ ബി.ടി.ആറില്‍ നിലമെന്ന് രേഖപ്പെടുത്തിയ ഭൂമിയിലും വീട് വെക്കാന്‍ അനുമതിനല്‍കാനാണ് പുതിയ നിര്‍ദേശം.

അതേസമയം കലക്ടര്‍, ആര്‍.ഡി.ഒ എന്നിവര്‍ അധികാരം ദുരുപയോഗം ചെയ്യുന്നത് ബോധ്യപ്പെട്ടാല്‍ കഠിനശിക്ഷക്കുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നതിന് കൃഷി ഓഫിസര്‍ കണ്‍വീനറായി പ്രദേശികതല നിരീക്ഷണസമിതിക്ക് (എല്‍.എല്‍.എം.സി കമ്മിറ്റി) നല്‍കിയ അധികാരം പുന$സ്ഥാപിക്കാനാണ് മറ്റൊരു നിര്‍ദേശം. കാലാവധി കഴിഞ്ഞതിനാല്‍ അടിയന്തരമായി പുതിയ കമ്മിറ്റികള്‍ രൂപവത്കരിക്കും. നെല്‍വയല്‍ സംരക്ഷണനിയമപ്രകാരം അപേക്ഷകള്‍ കമ്മിറ്റികള്‍ പരിശോധിച്ച് നിയമാനുസൃതം തീര്‍പ്പാക്കും. അതേസമയം, ഡാറ്റാ ബാങ്കില്‍ നെല്‍വയല്‍/ തണ്ണീര്‍ത്തടം എന്ന് രേഖപ്പെടുത്തിയ സ്ഥലങ്ങള്‍ പരിവര്‍ത്തനപ്പെടുത്താന്‍ അനുവദിക്കില്ല. 2008ന് മുമ്പ് പരിവര്‍ത്തനപ്പെടുത്തിയ മരങ്ങള്‍ നില്‍ക്കുന്നെന്ന് രേഖപ്പെടുത്തിയതും ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതുമായ സ്ഥലങ്ങള്‍ ഭൂവിനിയോഗ ഉത്തരവ് പ്രകാരം പരിഗണിക്കണം.

യു.ഡി.എഫ് സര്‍ക്കാര്‍ 2015 ജൂലൈ 27ന് നിയമസഭയില്‍ പാസാക്കിയ ധനബില്ലിലെ വ്യവസ്ഥകള്‍ നേരത്തെ റദ്ദാക്കിയതോടെ 2008ന് മുമ്പുള്ള നികത്തലുകള്‍ക്കെല്ലാം 1967ലെ ഭൂവിനിയോഗ ഉത്തരവാണ് അടിസ്ഥാനം. 2008ന് ശേഷമുള്ള കേസുകള്‍ മാത്രമേ നിയമംവഴി നിയന്ത്രിക്കാന്‍ കഴിയൂ. പുതിയ നിര്‍ദേശം മൂന്നുമുതല്‍ 10വരെ സെന്‍റുള്ള സാധാരണക്കാര്‍ക്കുവേണ്ടിയാണെന്ന് പറയുമ്പോഴും ഇത് പ്രയോജനപ്പെടുത്തുക ഭൂമാഫിയയായിരിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. നെല്‍വയല്‍ നികത്താന്‍ കലക്ടര്‍, ആര്‍.ഡി.ഒ തുടങ്ങിയവരുടെ രേഖാമൂലമുള്ള അനുമതിയാണ് നിര്‍ദേശിച്ചിരിക്കുന്നത്.

 

Tags:    
News Summary - nilam nikathal- malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.