പ്രിയേഷ് ആവിക്കര മകൾ നിള ലക്ഷ്മിക്ക് ആദ്യക്ഷരം കുറിക്കുന്നു
കാഞ്ഞങ്ങാട്: ഫലസ്തീനിൽ കുഞ്ഞുമക്കൾ പിടഞ്ഞുമരിക്കുമ്പോഴും വിശന്നുകരയുമ്പോഴും ഈ വിദ്യാരംഭദിനത്തിൽ ആ പിതാവ് തന്റെ പൊന്നുമോളുടെ നാവിൻതുമ്പിൽ മറ്റെന്താണ് കുറിക്കുക. പ്രിയേഷ് മകളുടെ നാവിൻതുമ്പിലും അരിമണികളിലും ആദ്യക്ഷരം കുറിച്ചതിങ്ങനെ -‘ഗസ്സ’.
കാഞ്ഞങ്ങാട് ആവിക്കരയിലെ പ്രിയേഷാണ് രണ്ടു വയസ്സുകാരി നിള ലക്ഷ്മിക്ക് ‘ഗസ്സ’ എന്ന് ആദ്യക്ഷരം കുറിച്ചത്. മാതാവ് രേഷ്മയും മൂത്തമകൾ വൈഗ ലക്ഷ്മിയും ഈ അപൂർവ എഴുത്തിനിരുത്തിന് സാക്ഷിയായി. രാവിലെ വീട്ടിലായിരുന്നു ചടങ്ങ് നടത്തിയത്. ‘‘ഫലസ്തീൻ കുഞ്ഞുങ്ങളെ സംരക്ഷിക്കുക’’ -കുഞ്ഞുകൈകൊണ്ട് നിള ലക്ഷ്മി വീണ്ടും കുറിച്ചു.
കുഞ്ഞുങ്ങൾ പട്ടിണികിടന്നും ബോംബുപൊട്ടിയും കൊല്ലപ്പെടുമ്പോൾ, അവളുടെ കുഞ്ഞുകൈകൊണ്ട് മറ്റൊന്നും എഴുതിക്കാൻ തനിക്കാവുമായിരുന്നില്ലെന്ന് പ്രിയേഷ് പറഞ്ഞു. അക്ഷരമെന്നത് സമരത്തിന്റെ മറ്റൊരു മുഖമാണ്. ഈ രണ്ടാം വയസ്സിൽ മകൾക്ക് അനീതിക്കെതിരെ ഒരു സമരമായി മാറാൻ കഴിയട്ടെ. വളർന്നു വലുതാകുമ്പോൾ അവളുടെ ആദ്യക്ഷരത്തെ കുറിച്ച് അഭിമാനിക്കട്ടെ, വാനോളം- ആ പിതാവ് പറഞ്ഞു.
പ്രിയേഷ് ആവിക്കര സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ക്ലബ് പ്രവർത്തകനും ചാരിറ്റി, സാമൂഹിക പ്രവർത്തകനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.