ഇടുക്കി: വാഗമണ്ണിലെ നിശാപാർട്ടി സംഘടിപ്പിച്ചതിന് പിന്നിൽ 9 പേരെന്ന് പൊലീസ്. ഞായറാഴ്ച നടന്ന റെയ്ഡിൽ പിടിയിലായ 60 പേരെയും ചോദ്യം ചെയ്ത് വരികയാണ്. പാർട്ടി നടത്തിയ റിസോർട്ട് ഏലപ്പാറ മുൻ പഞ്ചായത്ത് പ്രസിഡന്‍റും സി.പി.ഐ പ്രാദേശിക നേതാവുമായ ഷാജി കുറ്റിക്കാടിന്‍റേതാണെന്ന് പൊലീസ് വ്യക്തമാക്കി.
വാഗമണ്ണിലെ സ്വകാര്യ റിസോർട്ട് കേന്ദ്രികരിച്ച് നടന്ന നിശാ പാർട്ടിയിലാണ് ജില്ലാ നാർക്കോട്ടിക് സെല്ലിന്‍റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. എൽ.എസ്.ഡിയും ഹെറോയിനും കഞ്ചാവും ഉൾപ്പെടെ വൻ മയക്കകുമരുന്ന് ശേഖരമാണ് ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുള്ളത്.
പാർട്ടിയിൽ പങ്കെടുത്ത ഇരുപത്തിയഞ്ചോളം സ്ത്രീകൾ ഉൾപ്പടെ അറുപത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി വിവരങ്ങള്‍ കൈമാറിയാണ് പാര്‍ട്ടി വാഗമണ്ണില്‍ സംഘടിപ്പിച്ചത്.
വൈകിട്ട് ആറ് മണിക്ക് തുടങ്ങിയ റെയിഡ് രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. പിടിയിലായവരുടെ പേര് വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ലഹരി മരുന്ന് എവിടെ നിന്ന് എത്തി എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. ഇന്നലെ വൈകുന്നേരം തുടങ്ങിയ നിശാ പാർട്ടിയെ കുറിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.