ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊല കേസിൽ മേരിക്കുട്ടിയുടെ ഇളയ മകൻ സജിയെ പൊലീസ് പിടികൂടി. വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് സജിയെ പിടികൂടിയത്. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പില്‍നിന്നും കഴിഞ്ഞദിവസമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹമാണ് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിൽ സജിക്ക് പങ്കുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
മൃതദേഹം കണ്ടെത്തിയ ദിവസം വീട്ടിൽനിന്ന് സജിയെ കാണാതായിരുന്നു. തുടർന്ന് സജിക്കായി പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. അതിർത്തി ചെക്പോസ്റ്റുകളിലും പൊലീസ് കർശന നിരീക്ഷണം നടത്തുന്നതിനിടെയാണ് സജിയെ പിടികൂടിയത്. വീടിന് സമീപത്തെ കാട്ടിൽനിന്നാണ് സജിയെ പിടികൂടിയത്. കാട്ടിൽ ഒരു പാറക്ക് മുകളിലാണ് സജി കഴിഞ്ഞിരുന്നത്. പൊലീസ് വീട്ടിൽനിന്നും പോയിയെന്ന് കരുതി കാട്ടിൽനിന്നും വീട്ടിലേക്ക് എത്തിയപ്പോൾ സമീപവാസികൾ കണ്ട് പൊലീസിനെ അറിയിക്കുകയായിരുന്നു.
മേരിക്കുട്ടി മാത്യു, മൂത്ത മകൻ റെജി എന്നിവരെ കുറച്ചു ദിവസങ്ങളായി കാണാനില്ലായിരുന്നു. ഇരുവരെയും കാണാതായപ്പോൾ നാട്ടുകാർ ഇളയ മകൻ സജിയോട് വിവരങ്ങൾ തിരക്കിയിരുന്നു. ഇയാളുടെ പരസ്പര വിരുദ്ധമായ മറുപടിയിൽ സംശയം തോന്നിയ നാട്ടുകാർ മകളെ അറിയിക്കുകയായിരുന്നു. തുടർന്ന് മകൾ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരെയും കൊന്ന് കുഴിച്ചുമൂടിയതായാണ് പൊലീസിന്‍റെ സംശയം. നെടുങ്കണ്ടം പച്ചടിക്ക് സമീപമാണ് സംഭവം.
അതേസമയം, തിരിച്ചറിയാൻ പറ്റാത്ത വിധമാണ് മൃതദേഹങ്ങളുണ്ടായിരുന്നത്. രണ്ട് മൃതദേഹങ്ങൾക്കും ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. കാണാതായ മറിയക്കുട്ടിയുടെയും റെജിയുടെയും മൃതദേഹമാണോ ഇതെന്ന് ഉറപ്പിക്കാനുള്ള പോസ്റ്റുമോർട്ടം പരിശോധന ഇന്ന് പൂർത്തിയായി. ഇരുവരെയും ഏപ്രിൽ ഒമ്പതുവരെ ആളുകൾ നേരിൽ കണ്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു. പുതിയ സംഭവത്തിൽ മേരിക്കുട്ടിയുടെ ഭർത്താവിന്റെ തിരോധാനവും പൊലീസ് അന്വേഷിക്കും. 2018 ലാണ് സമാന സാഹചര്യത്തിലാണ് മേരിക്കുട്ടിയുടെ ഭർത്താവ് മാത്യുവിനെ കാണാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.