പാലാ: നരേന്ദ്രമോദി 24 മണിക്കൂർ പ്രധാനമന്ത്രി കസേരയിൽനിന്ന് മാറിയാൽ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങൾ സ്വതന്ത്രമായി മാറുമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റും പാലായിലെ എൻ.ഡി.എ സ്ഥാനാർഥി ഷോൺ ജോർജ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷോൺ ജോർജിന്റെ വിവാദ പരാമർശം. കേരളം, കശ്മീർ, ബംഗാൾ എന്നീ സംസ്ഥാനങ്ങളാണ് സ്വതന്ത്ര രാജ്യങ്ങളായി മാറുക. അതിനുള്ള കരാർ ഒപ്പിട്ടിട്ടാണ് കോൺഗ്രസ് ദേശവിരുദ്ധ ശക്തികളെ കൊണ്ടുനടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ എട്ടു വർഷമായി തനിക്കും പിതാവ് പി.സി. ജോർജിനും ഈരാറ്റുപേട്ടയിലേക്ക് പോകാൻ സാധിക്കുന്നില്ല, ഊരുവിലക്കാണ്. വിളിക്കുന്ന കല്യാണങ്ങൾക്കും മരണ വീടുകളിലും പോകാൻ സാധിക്കാറില്ല. പി.സി. ജോർജിനെയോ മകനെയോ കല്യാണം വിളിച്ചാൽ ആ കല്യാണം പള്ളിയിൽ രജിസ്റ്റർ ചെയ്യില്ലെന്നാണ് പറയുന്നത്. അതിനാൽ ഞാനും കുടുംബവും ഈരാറ്റുപേട്ടയിൽനിന്നും പാലയിലേക്ക് താമസം മാറിയതെന്നും അദ്ദേഹം കൂട്ടിചേർത്തു. ഒരു വീട്ടിൽ കയറി ചെല്ലുമ്പോൾ ആളുകൾ ഇൻസൾട്ട് ചെയ്യുന്നു.
താൻ ഇന്നുവരെ മുസ് ലിങ്ങളെ കുറിച്ച് ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. ഈ രാജ്യത്തെ സ്നേഹിക്കാത്ത ഒരാളുടെ വോട്ട് വേണ്ടെന്ന് താനും പിതാവും പറഞ്ഞിട്ടുണ്ട്. പോപുലർ ഫ്രണ്ടുമായി ഒരു ബന്ധത്തിനും തയാറല്ല. തന്റെ അയൽവാസിയായ ബഷീർ മരിച്ചിട്ട് പോലും തന്നെ അറിയിച്ചില്ല. തന്റെ കൂടെ ചായക്കുടിക്കാൻ വന്നതിന് ഒരു ചെറുപ്പക്കാരന് പള്ളിയിൽ പോകാൻ പറ്റാത്ത അവസ്ഥയാണ് വന്നെന്നും ഷോൺ ജോർജ് പറഞ്ഞു.
മുമ്പും ഷോൺ ജോർജ് ഇത്തരം വിവാദങ്ങളിൽപ്പെട്ടിരുന്നു. പാലക്കാട് പുതുശ്ശേരിയിൽ കുട്ടികളുടെ കരോൾ സംഘത്തെ ബി.ജെ.പി പ്രവർത്തകർ ആക്രമിക്കുകയും അതിനെ ന്യായീകരിച്ച് ഷോൺ ജോർജ് രംഗത്തുവന്നിരുന്നു. 'താൻ അറിഞ്ഞത് മാന്യമായ കരോൾ ആയിരുന്നില്ലെന്നും അവിടെ ആളുകൾ മദ്യം കഴിച്ചെത്തിയിട്ടുണ്ട് എന്നുമാണ്. അതിനാലാണ് അടികിട്ടിയതെന്നും ഷോൺ ജോർജ് പറഞ്ഞത്. 15 വയസ്സിന് താഴെയുള്ള കുട്ടികളെ ഉൾപ്പെടയാണ് ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചത്. ഇതിനെതിരെയാണ് ഷോൺ ജോർജ് വിചിത്രവാദം.
ബി.ജെ.പി ഒരു മതേതര പാർട്ടിയാണ്. അതിനാൽ, ക്രിസ്മസിന് കേക്കുമായി ക്രൈസ്തവ പുരോഹിതരെ കാണാൻപോകുമെന്നും ഓണത്തിന് ചിപ്സുമായും റമദാൻ ആഘോഷിക്കുമെന്നും ഷോൺ ജോർജ് മുമ്പ് പറഞ്ഞിരുന്നു. ബി.ജെ.പിയെ കുറിച്ച് കോൺഗ്രസ് നടത്തുന്ന വ്യാജ പ്രചാരണങ്ങളാണ് മറ്റെല്ലാം. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് കോൺഗ്രസാണ്. യഥാർഥ വിഷയങ്ങളിൽനിന്ന് ഒളിച്ചോടാനാണ് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്. ബി.ജെ.പി നടത്തുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങൾ ഏറ്റെടുത്തതോടെ കോൺഗ്രസ് ആങ്കലാപ്പിലാണെന്നും ഷോൺ ജോർജ് അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.