തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസില്‍ അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്ത് വ്യക്തത ആവശ്യപ്പെട്ട് മടക്കി. മരംമുറിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെക്കുറിച്ച് കൃത്യമായി പറയുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഡി.എഫ്.ഒ രഞ്ജിത്ത്, മുൻ റേഞ്ച് ഓഫിസർ ബാബുരാജ് എന്നിവർക്കെതിരായ കണ്ടെത്തലിലും റിപ്പോർട്ടിൽ കൃത്യതയില്ല.
ക്രമക്കേട് കണ്ടെത്തിയ റേഞ്ച് ഓഫിസർ ഷെമീറിനെതിരെ പ്രതികൾ ഉന്നയിച്ച ആരോപണങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു. ആരോപണവിധേയരായ ഓരോരുത്തരുടെയും പങ്ക് പ്രത്യേകം അന്വേഷിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി സന്തോഷ് കുമാറിന് നിർദേശം നൽകിയാണ് എ.ഡി.ജി.പി റിപ്പോർട്ട് മടക്കിയത്.
ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തിയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. വനംവകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകൾ നടത്തിയ അന്വേഷണറിപ്പോർട്ടുകളും ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. അതിന്റെ എല്ലാം അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടാണ് ഇപ്പോൾ മടക്കിയിട്ടുള്ളത്.
മുട്ടിൽ മരംമുറിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ഏറെ വിവാദമായിരുന്നു. അതിന് പിന്നാലെ കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഡ് ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തതും വിവാദമായി. കേസുമായി ബന്ധപ്പെട്ട് നടപടിയെടുത്തിരുന്ന ലക്കിടി ചെക്പോസ്റ്റിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ വി.എസ്. വിനേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ശ്രീജിത്ത് എന്നിവരെയാണ് തിരിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.