നിരോധനാജ്ഞ, ഒഴിപ്പിക്കൽ, ​പ്രതിഷേധം

മൂന്നാർ: ചിന്നക്കനാൽ പാപ്പാത്തിച്ചോലയിൽ സ്പിരിച്വൽ ടൂറിസത്തിെൻറ മറവിൽ കുരിശ് സ്ഥാപിച്ച് കൈയേറിയ സർക്കാർ ഭൂമി ഒഴിപ്പിക്കാൻ റവന്യൂ സംഘം ഒരുക്കിയത് പഴുതടച്ച സന്നാഹം. ഒഴിപ്പിക്കലിനു മുമ്പ് വിവരങ്ങൾ പുറത്തുപോകാതിരിക്കാനും പ്രതിഷേധം ചെറുക്കാനും മുൻകരുതലുകളെടുത്ത ശേഷമാണ് ഉദ്യോഗസ്ഥർ നടപടിക്കിറങ്ങിയത്. കഴിഞ്ഞദിവസം ദേവികുളത്ത് കൈയേറ്റം ഒഴിപ്പിക്കാനെത്തിയവരെ തടയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിെൻറ പശ്ചാത്തലത്തിൽ ഏറെ കരുതലോടെയായിരുന്നു ജില്ല ഭരണകൂടത്തിെൻറ ഒാരോ നീക്കവും. 

 ബുധനാഴ്ച ഇടുക്കിയിൽ ജില്ല കലക്ടർ ജി.ആർ. ഗോകുലിെൻറയും ദേവികുളം സബ്കലക്ടർ ഡോ. വി. ശ്രീറാം വെങ്കിട്ടരാമെൻറയും നേതൃത്വത്തിൽ ചേർന്ന യോഗമാണ് പാപ്പാത്തിച്ചോലയിൽ സർക്കാർ ഭൂമി കൈയേറി നിർമിച്ച 20 അടിയോളം ഉയരമുള്ള കുരിശും സമീപത്തെ കോൺക്രീറ്റ് കെട്ടിടങ്ങളും താൽക്കാലിക ഷെഡുകളും പൊളിച്ചുനീക്കാൻ തീരുമാനിച്ചത്. രാത്രിയോടെ ദേവികുളത്ത് മടങ്ങിയെത്തിയ സബ് കലക്ടർ മൂന്നാർ, ദേവികുളം സി.ഐമാരെ കൂടി പെങ്കടുപ്പിച്ച് റവന്യൂ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേർന്നു. രണ്ടു മണിക്കൂറോളം നീണ്ട യോഗത്തിലാണ് വ്യാഴാഴ്ചത്തെ ഒഴിപ്പിക്കൽ നടപടി ആസൂത്രണം ചെയ്തത്. പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ റവന്യൂ സംഘം ചിന്നക്കനാലിൽ എത്തിയാലുടൻ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാനും തീരുമാനിച്ചു.

പുലർച്ചെ മൂന്നോടെ ദേവികുളത്തുനിന്ന് സംഘം പുറപ്പെട്ടു. രാജാക്കാട്, മൂന്നാർ, ദേവികുളം, ശാന്തൻപാറ സ്േറ്റഷനുകളിൽ നിന്നായി നൂറോളം പൊലീസുകാരും 35 റവന്യൂ ഉദ്യോഗസ്ഥരും 12 ഭൂസംരക്ഷണ സേനാംഗങ്ങളുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. രാവിലെ തന്നെ കൈയേറ്റ മേഖലയിലേക്കുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും മലമുകളിലേക്ക് ജനം കടക്കുന്നത് തടയുകയും ചെയ്തു. തുടർന്നാണ്, കലക്ടറുടെ നിർദേശപ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കുരിശ് സ്ഥിതി ചെയ്യുന്ന മലമുകളിലേക്ക് റവന്യൂ അധികൃതർ, പൊലീസ്, മാധ്യമപ്രവർത്തകർ എന്നിവരുടെ വാഹനങ്ങൾ മാത്രമാണ് കടത്തിവിട്ടത്. 

പാപ്പാത്തിച്ചോലയിൽ നടന്നത് സിനിമ  ഷൂട്ടിങ് –എസ്. രാജേന്ദ്രൻ

 പാപ്പാത്തിച്ചോലയിൽ കൈയേറ്റം ഒഴിപ്പിക്കലിെൻറ പേരിൽ വ്യാഴാഴ്ച നടന്നത് സിനിമ ഷൂട്ടിങ്ങാണെന്ന് ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രൻ. നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല. ഒരുതരത്തിലുള്ള സംഘർഷവും ഭീകരാന്തരീക്ഷവും മൂന്നാർ, ദേവികുളം മേഖലയിൽ ഇല്ല. മുമ്പ് നിയോഗിച്ച ദൗത്യസംഘം കാട്ടിക്കൂട്ടിയ ഒഴിപ്പിക്കലിെൻറ ആവർത്തനമാണ് പാപ്പാത്തിച്ചോലയിൽ നടന്നത്. ഒഴിപ്പിക്കൽ നടപടിയുടെ മുഴുവൻ നഷ്ടവും സർക്കാർ ദേവികുളം സബ് കലക്ടറുടെ ശമ്പളത്തിൽനിന്ന് ഈടാക്കണമെന്നും എസ്. രാജേന്ദ്രൻ ആവശ്യപ്പെട്ടു. 

സബ് കലക്ടർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി
 ദേവികുളം സബ് കലക്ടർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പ്രദേശവാസികളുടെ പരാതി. ടൂറിസം തകർത്ത് മൂന്നാറിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന സബ് കലക്ടർക്കെതിരെ നടപടി വേണമെന്നാണ് ആയിരത്തോളം പേർ ഒപ്പിട്ട കത്തിലെ ആവശ്യം. കൈയേറ്റം ഒഴിപ്പിക്കുകയെന്ന വ്യാജേന സബ് കലക്ടർ നടത്തുന്ന  പ്രവർത്തനങ്ങൾ ജനജീവിതത്തിന് തിരിച്ചടിയാണെന്ന് കത്തിൽ പറയുന്നു.  
 

Tags:    
News Summary - MUNNAR EVACUATION

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.