മുകേഷ് സി.പി.എം സമ്മേളന വേദിയിൽ; നിങ്ങളുടെ കരുതലിന് നന്ദിയെന്ന് മാധ്യമങ്ങൾക്ക് ഒളിയമ്പ്

കൊല്ലം: നടനും എം.എൽ.എയുമായ മുകേഷ് കൊല്ലത്ത് നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളന വേദിയിലെത്തി. രണ്ടുദിവസം സമ്മേളനത്തിന് എത്താതിരുന്നത് ജോലി സംബന്ധമായ തിരക്കുകൾ കൊണ്ടായിരുന്നുവെന്നും മുകേഷ് പ്രതികരിച്ചു. മാധ്യമങ്ങളുടെ കരുതലിന് പ്രത്യേക നന്ദിയുണ്ടെന്നും എം.എൽ.എ പരിഹസിച്ചു.

സി.പി.എം സമ്മേളന വേദിയിൽ മുകേഷിന്റെ അസാന്നിധ്യം ചർച്ചയായിരുന്നു. സമ്മേളനത്തിന്റെ സംഘാടനത്തിൽ മുന്നിലുണ്ടാകേണ്ടിയിരുന്ന മുകേഷ് അകലം പാലിച്ചതാണോ അതോ പാർട്ടി അകറ്റിനിർത്തിയതാണോ എന്നതായിരുന്നു പ്രധാനമായും ഉയർന്ന സംശയം.

നടിയുടെ ലൈംഗികാരോപണം പാർട്ടിക്കുള്ളിൽ ചർച്ചയായതിന് പിന്നാലെയാണ് മുകേഷ് സമ്മേളനത്തിൽ നിന്ന് വിട്ടുനിന്നതെന്നും അഭ്യൂഹമുയർന്നു. കേസിൽ കുറ്റപത്രം സമർപ്പിച്ചതോടെ മുകേഷിനെതിരെ വിമർശനം ശക്തമായിരുന്നു. ലൈംഗികാരോപണം നേരിടുന്ന എം.എൽ.എയെ സമ്മേളനത്തിന്‍റെ ഭാഗമാക്കേണ്ടെന്ന തീരുമാനമുണ്ടോയെന്ന തരത്തിൽ ചർച്ചകളുണ്ടായി. സമ്മേളനവുമായി ബന്ധപ്പെട്ട പോസ്റ്റുകളൊന്നും മുകേഷ് എം.എൽ.എ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നുമില്ല. അസാന്നിധ്യം സംബന്ധിച്ച പ്രചാരണങ്ങൾ കൊഴുക്കുന്നതിനിടെയാണ് എം.എൽ.എ സമ്മേളന വേദിയിലെത്തിയത്.

നേരത്തെ, തനിക്കെതിരെ ലൈംഗികാരോപണം ഉയർന്നപ്പോൾ ചെങ്കൊടിയുമേന്തി നിൽക്കുന്ന ഫോട്ടോയോടൊപ്പമാണ് മുകേഷ് വിശദീകരണക്കുറിപ്പ് നൽകിയത്. സർക്കാറിനും പാർട്ടിക്കുമെതിരായ നീക്കത്തിന്‍റെ ഭാഗമാണ് തനിക്കെതിരായ ആരോപണമെന്ന വാദവും ഉയർത്തിയിരുന്നു. തനിക്കെതിരായ ആരോപണത്തെ പാർട്ടിയെ മുൻനിർത്തി പ്രതിരോധിക്കുകയാണ് മുകേഷ് ചെയ്യുന്നതെന്ന ആരോപണം അന്ന് ഉയർന്നിരുന്നു. ലൈംഗിക ആരോപണത്തെ തുടർന്ന് സിനിമ നയരൂപീകരണ സമിതിയില്‍നിന്ന് മുകേഷിനെ ഒഴിവാക്കുകയും ചെയ്തിരുന്നു. എം.എൽ.എയെ ഒഴിവാക്കണമെന്ന് സി.പി.എം സംസ്ഥാന നേതൃത്വം സാംസ്കാരിക വകുപ്പിനോട് ആവശ്യപ്പെടുകയായിരുന്നു.

കൊല്ലം ജില്ലക്ക് പുറത്താണ് മുകേഷിന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് നടക്കുന്നത് എന്നാണ് റിപ്പോർട്ട്.

Tags:    
News Summary - Mukesh MLA at the CPM conference venue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.