തേഞ്ഞിപ്പലം: തേഞ്ഞിപ്പലം കോഹിനൂരിൽ വീടിനകത്തെ കുളിമുറിയിൽ യുവതിയെ കൈഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന നിലയിലും ഇവരുടെ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ച നിലയിലും കണ്ടെത്തി. മൊറയൂർ സ്വദേശി പനച്ചീരി ലുഖ്മാെൻറ ഭാര്യ അനീസയെയാണ് (32) ഇടതുകൈക്ക് മുറിവേറ്റ് രക്തം വാർന്ന് ബോധരഹിതയായി കണ്ടത്. ഇളയ മകൻ അനസാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി പത്തോടെ ഇവർ ഉറങ്ങാൻ കിടന്നതാണെന്ന് വീട്ടുകാർ പറയുന്നു. പുലർച്ച 2.30ഓടെ അനീസയുടെ മാതാവ് പ്രാഥമികകൃത്യം നിർവഹിക്കാൻ എഴുന്നേറ്റപ്പോഴാണ് സംഭവമറിയുന്നത്. സമീപവാസികൾ അനീസയെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്. അനീസയെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് കുഞ്ഞ് മരിച്ചനിലയിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. കിടപ്പുമുറിയിലും രക്തപ്പാടുണ്ടായിരുന്നു.
ഇവർക്ക് കുടുംബപരമായ പ്രശ്നമുള്ളതായി സമീപവാസികൾക്കറിയില്ല. യുവതിക്ക് കുറച്ച് ദിവസങ്ങളായി മാനസികാസ്വാസ്ഥ്യമുള്ളതായി കുടുംബാംഗങ്ങൾ പറയുമ്പോൾ ഭർത്താവ് ഇക്കാര്യം നിഷേധിച്ചു. പ്രസവശേഷം ഭർതൃവീട്ടിലെത്തിയ അനീസ നാലുദിവസം മുമ്പാണ് കോഹിനൂരിലുള്ള സ്വന്തം വീട്ടിലെത്തിയത്. ശനിയാഴ്ച ഭർതൃവീട്ടിലേക്കുതന്നെ പോകാനിരിക്കെയാണ് സംഭവം. അനീസക്ക് രണ്ട് മക്കൾ കൂടിയുണ്ട്. മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ, തേഞ്ഞിപ്പലം ഇൻസ്പെക്ടർ ജി. ബാലചന്ദ്രൻ, എസ്.ഐ ബിനു തോമസ്, അഡീഷനൽ എസ്.ഐ ആബിദ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.
ഫോറൻസിക് വിഭാഗം തെളിവ് ശേഖരിച്ചു. യുവതിയുടെ ആരോഗ്യനില വീണ്ടെടുത്ത് ചോദ്യം ചെയ്യലിന് ശേഷമെ കൂടുതൽ വിവരങ്ങൾ പറയാനാവൂവെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിെൻറ മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ ലഭ്യമാവൂ. യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കുഞ്ഞിെൻറ മൃതദേഹം തേഞ്ഞിപ്പലം പാണമ്പ്ര ജുമമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.