ജപ്തിയാകാത്ത വീട് കണ്ണീർ വീടായി
നെയ്യാറ്റിൻകര: ജീവനോളം സ്നേഹിച്ച് താമസിച്ച വീട് ജപ്തി ചെയ്ത് കൊണ്ടുപോകുന്നത് കാണാനാകാതെ അമ്മയും മകളും യാത്രയായി. ജപ്തിയാകാത്ത വീട് കണ്ണീർവീടായി. ജീവനോളം സ്നേഹിച്ച ഭാര്യയുടെയും മകളുടെയും വിയോഗം താങ്ങാനാകാതെ ചന്ദ്രൻ വീട്ടിനുള്ളിലിരുന്ന് വിങ്ങിപ്പൊട്ടിയത് അയൽവാസികളെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി. മകളുടെ പഠനത്തിനുശേഷം ജോലി കിട്ടുമ്പോൾ എല്ലാ ബുദ്ധിമുട്ടുകളും മാറുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു കുടുംബം. വീട് ജപ്തിയിൽനിന്ന് ഒഴിവാക്കുന്നതിനായി അവർ പലരെയും സമീപിച്ചെങ്കിലും നിരാശമാത്രമായിരുന്നു. കിടപ്പാടം നഷ്ടമാകുന്നതിലെ മനോവിഷമത്തിലായിരുന്നു കുടുംബം. പാറശ്ശാല എം.എൽ.എയെ സമീപിച്ച് ജപ്തിയിൽനിന്ന് ഒഴിവാക്കണമെന്ന് അറിയിച്ചതോടെ എം.എൽ.എയും ബാങ്കിനോട് ജപ്തിയിൽനിന്ന് കുടുംബത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ബാങ്ക് ചെവിക്കൊണ്ടില്ലെന്നും ആക്ഷേപമുണ്ട്. പഠിക്കുന്നതിനും മിടുക്കിയായിരുന്നു വൈഷ്ണവി. സഹപാഠികൾക്കും നാട്ടുകാർക്കും ഇവരെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ.
ഞെട്ടലോടെയാണ് നാടും ദുരന്തവാർത്ത കേട്ടത്. അയൽവാസികൾ പലർക്കും വിശ്വസിക്കാൻപോലും കഴിഞ്ഞില്ല. ആംബുലൻസിെൻറയും പൊലീസ് വാഹനങ്ങളുടെയുമെല്ലാം ഒച്ച കേട്ട് നാടൊന്നാകെ വിഭ്രാന്തിയിലായിരുന്നു.
കുടുംബത്തിെൻറ നിസ്സഹായാവസ്ഥ നാട്ടുകാരിൽ പലർക്കും അറിയുമായിരുന്നു. വീട് വിൽപനക്കടക്കം ചന്ദ്രൻ നാട്ടുകാരുടെ സഹായവും തേടിയിരുന്നു. സുഹൃത്തുക്കളടക്കം പണം സമാഹരിക്കുന്നതിനുള്ള തയാറെടുപ്പിലുമായിരുന്നു. ഇതിനിടെയിലാണ് നാടിനെ ഞെട്ടിച്ച ദാരുണസംഭവം. ജപ്തിയുടെ നാണക്കേട് ഭയന്ന് വീട് വിറ്റ് തിരിച്ചടയ്ക്കാൻ ചന്ദ്രനും കുടുംബവും ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. കിടപ്പാടം നഷ്ടപ്പെടുമെന്ന ഭയത്താലാണ് ആത്മഹത്യയിൽ അഭയം തേടാൻ പ്രേരിപ്പിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.
കണ്ടത് പുകമാത്രം, കടുംകൈ ചെയ്യുമെന്ന് കരുതിയില്ല -കൃഷ്ണമ്മ
നെയ്യാറ്റിൻകര: വീട്ടിൽനിന്ന് ഉയർന്ന പുകമാത്രമാണ് കണ്ടതെന്നും കൊച്ചുമകളും മരുമകളും ആത്മഹത്യ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും ചന്ദ്രെൻറ മാതാവ് കൃഷ്ണമ്മ. മകൻ കടം വീട്ടാനായി ഒട്ടത്തിലായിരുന്നപ്പോഴും ദയവില്ലാതെ ബാങ്ക് അധികൃതർ മരുമകൾ ലേഖയുടെ ഫോണിലേക്ക് വിളിക്കുന്നുണ്ടായിരുന്നെന്നും കൃഷ്ണമ്മ പറഞ്ഞു. ഒന്നരയോടെ പൊള്ളലേറ്റ് വീണ വൈഷ്ണവിയെയും ലേഖയെയും അഗ്നിശമന വിഭാഗവും മാരായമുട്ടം പൊലീസും ചേർന്നാണ് നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ആശുപത്രിയിൽ എത്തുമ്പോൾതന്നെ മരിച്ചിരുന്നതിനാൽ മോർച്ചറിയിലേക്ക് വൈഷ്ണവിയുടെ മൃതദേഹം മാറ്റി . ഇതൊന്നും വിശ്വസിക്കാനാവാതെ ഞെട്ടലിലായിരുന്നു കൃഷ്ണമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.