തിരുവനന്തപുരം: സഹപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ച് കയറി സദാചാര ഗുണ്ടായിസം നടത്തി ആക്രമിച്ചെന്ന പരാതിയിൽ റിമാൻഡിൽ കഴിയുന്ന തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെ സസ്പെന്‍ഡ് ചെയ്തു. സെക്രട്ടറി സ്ഥാനത്തു നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നുമാണ് സസ്പെന്‍ഷന്‍. രാധാകൃഷ്ണനെ പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് നടപടി.
രാധാകൃഷ്ണനും മറ്റ് പ്രസ് ക്ലബ് ഭാരവാഹികൾക്കും എതിരായ മുദ്രാവാക്യവുമായി വനിതാ മാധ്യമപ്രവർത്തകർ സെക്രട്ടറിയേറ്റിൽ നിന്നും പ്രസ് ക്ലബിലേക്ക് മാർച്ച് നടത്തി. വനിതാ മാധ്യമ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി പുരുഷ മാധ്യമപ്രവർത്തകരും മാർച്ചിനെ അനുഗമിച്ചു. രാധാകൃഷ്ണനെ തൽസ്ഥാനത്ത് നിന്നും പ്രസ്ക്ലബ്ബ് പുറത്താക്കാത്തതിൽ പ്രതിഷേധിച്ച് അംഗത്വം ഉപേക്ഷിക്കുന്നതായി മുതിർന്ന മാധ്യമപ്രവർത്തകൻ ബി.ആർ.പി ഭാസ്കർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
രാജ്യത്തെ മുഴുവൻ മാധ്യമപ്രവർത്തകർക്കും അപമാനമായ സംഭവത്തിൽ രാധാകൃഷ്ണ പുറത്താക്കാകാതെ ഒരു ഒത്തുതീർപ്പിന് തയാറല്ലെന്ന് വനിതാ മാധ്യമ പ്രവർത്തകർ വ്യക്തമാക്കി. നെറ്റ്‌വർക്ക് ഓഫ് വിമൺ ഇൻ മീഡിയ മാധ്യമപ്രവർത്തകരുടെ പ്രക്ഷോഭത്തിന് പിന്തുണയുമായി സിനിമാ പ്രവർത്തകർ ഉൾപ്പെടെ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ അണിനിരന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.