അപകടത്തിൽ മരിച്ച ഷിഗിൻ ലാൽ, രജിനി, റോജ, നളിനി
പയ്യോളി : നാലുപേരുടെ ദാരുണ മരണത്തിനിടയാക്കിയ മൂരാട് ദേശീയപാതയിലെ അപകടകാരണം കാർ തെറ്റായ ദിശയിലൂടെ സഞ്ചരിച്ചതാണെന്ന് വ്യക്തമാവുന്നു. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് പയ്യോളി - വടകര ദേശീയപാതയിലെ മൂരാട് പാലത്തിന് സമീപം മാരുതി എർട്ടിഗ കാറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരണപ്പെട്ടത്.
വടകര ഭാഗത്തേക്ക് പോകുകയായിരുന്നു കർണാടക സ്വദേശികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ . ഈ സമയം ഇതേ ദിശയിൽ വടകരക്കുള്ള മൂന്നുവരി പാതയിലൂടെ തന്നെ ദിശ തെറ്റിച്ച് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കാർ ടെമ്പോട്രാവലറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാലം അവസാനിക്കുന്ന പയ്യോളി ഭാഗത്ത് നിന്നും കോഴിക്കോട് പാതയിലേക്ക് കടക്കാനുള്ള വഴി ലക്ഷ്യമിട്ടാണ് കാർ സഞ്ചരിച്ചിരുന്നതെന്ന് വ്യക്തം. എന്നാൽ മറുവശത്ത് കടക്കാനുള്ള ശ്രമത്തിൽ ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു. എന്നാൽ കാർയാത്രക്കാർ ദിശ മാറി ഓടിയതിന്റെ കാരണവും വ്യക്തമല്ല.
ചൊക്ലി ഒളവിലം പറമ്പത്ത് നളിനി (62), മാഹി പാറേമ്മൽ രജിനി (50), ന്യൂമാഹി കണ്ണാട്ടിൽ മീത്തൽ റോജ (56), മാഹി റെയിൽവേ സ്റ്റേഷന് സമീപം കോട്ടമല കുന്നിൽ ഷിഗിൽ ലാൽ (40) എന്നിവരാണ് മരിച്ചത്. ആറുപേരാണ് കാറിൽ സഞ്ചരിച്ചിരുന്നത്. ഇതിൽ ഗുരുതര പരിക്കേറ്റ കാർ യാത്രക്കാരായ ചന്ദ്രി, സത്യൻ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാത വികസനത്തിന്റെ ഭാഗമായി 2024 മാർച്ചിലാണ് പുതിയ മൂരാട് പാലമടക്കം പാലോളിപാലം വരെ രണ്ട് കിലോമീറ്ററിൽ പുതിയ ആറുവരിപ്പാത ഗതാഗതത്തിനായി തുറന്നു കൊടുത്തത്. ഇതോടെ കണ്ണൂർ - കോഴിക്കോട് ദേശീയപാതയിലെ സദാസമയം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്ന മൂരാട് പാലത്തിൽ കഴിഞ്ഞ ഒരു വർഷമായി ഗതാഗതകുരുക്കും അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലായിരുന്നു.
എന്നാൽ പാലോളിപാലത്തിനും മൂരാടിനും ഇടയിൽ ആറുവരിറോഡിൽ നിന്ന് മമറുവശങ്ങളിലേക്ക് കടക്കാൻ യാതൊരു വഴികളും ഉണ്ടായിരുന്നില്ല. പകരം മൂരാട് പാലം അവസാനിക്കുന്ന പയ്യോളി ഭാഗത്ത് മാത്രമാണ് വാഹനങ്ങൾക്ക് ഇരുവശവും കടക്കാനുള്ള വഴിയുണ്ടായിരുന്നത്. ഏതെങ്കിലും ആവശ്യത്തിന് വടകര ഭാഗത്തേക്ക് പ്രവേശിച്ചാൽ വീണ്ടും പാലോളി പാലത്തു നിന്നും യുടേൺ അടിച്ചുവേണം കോഴിക്കോട് ഭാഗത്തേക്ക് പോവാൻ .
ഇത് ലാഭിക്കാൻ കുറച്ചു ദൂരം ദിശ തെറ്റിച്ചു ഓടി പാലത്തിൻറെ പയ്യോളി ഭാഗത്തെ മറുകരയിൽ എത്തിയാൽ കോഴിക്കോട് ഭാഗത്തേക്കുള്ള റോഡിലേക്ക് കടക്കാം. നാലുപേർ മരിക്കാനിടയായ കാറിന്റെ ഡ്രൈവറെയും പ്രേരിപ്പിച്ചത് ഒരുപക്ഷേ ഈയൊരു എളുപ്പമാർഗമായിരിക്കാം വൻദുരന്തത്തിൽ കലാശിക്കാൻ കാരണമായതെന്നാണ് നാട്ടുകാരും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.