ദേശീയപാത ഉദ്ഘാടനം: മന്ത്രിയെ ക്ഷണിക്കാതിരുന്നത് കേരളത്തോടുള്ള പകപോക്കൽ- എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: ദേശീയപാത ഉദ്ഘാടനം സംസ്ഥാനത്തിന്റെ അഭിമാനനേട്ടത്തിന്റെ വിളംബരമാണെന്നും പരിപാടിയിലേക്ക് പൊതുമരാമത്ത് മന്ത്രിയെ ക്ഷണിക്കാതിരുന്നത് കേരളത്തോടുള്ള വ്യക്തമായ പകപോക്കലാണെന്നതില്‍ സംശയമില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

വളരെ സന്തോഷത്തോടെ കാണേണ്ടിയിരുന്ന പരിപാടിയായിരുന്നു. എന്നാല്‍ രാഷ്ട്രീയ പ്രചാരണവേദിയാക്കി കേന്ദ്രസര്‍ക്കാര്‍ അത് മാറ്റി. കോണ്‍ഗ്രസിന്റേയും ബി.ജെ.പിയുടേയും നേതൃത്വത്തില്‍ ദേശീയപാതക്കെതിരെ കനത്ത സമരങ്ങളാണ് നടന്നത്. അതെല്ലാം മറികടന്ന് പദ്ധതി യാഥാര്‍ഥ്യമാക്കിയിട്ടും പരിപാടിക്ക് ക്ഷണിക്കാതിരുന്നതിലൂടെ കേരളത്തിനെതിരെ വ്യക്തമായ പകപോക്കലാണ് നടന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ദേശീയ പാത വികസനം അസാധ്യമാണെന്നും ഭൂമി ഏറ്റെടുക്കാനാവില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിലപാട് സ്വീകരിച്ചതിനെത്തുടർന്നാണ് ദേശീയപാത അതോറിറ്റി എൻഎച്ച് 66 വികസനം ഉപേക്ഷിച്ചത്. എൽ.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ കേരളത്തിന് അനിവാര്യമായ ഒന്നാണ് ദേശീയപാത വികസനം എന്ന് വ്യക്തമാക്കി ചർച്ചകൾ നടത്തിയതിനു ശേഷമാണ് വികസനം ആരംഭിച്ചത്. എല്ലാ രീതിയിലും ഇടപെടൽ നടത്തിയതും, പ്രവർത്തനങ്ങൾ കൃത്യമായി ഏകോപിപ്പിച്ചതും പൊതുമരാമത്ത്‌ മന്ത്രി പി.എ മുഹമ്മദ് റിയാസാണ്‌.

ആ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രിയെ തന്നെ ഒഴിവാക്കിയാണ്‌ ഈ ഉദ്ഘാടന പരിപാടി ഇന്ന്‌ നടത്തുന്നത്‌. ഉദ്ഘാടനം നടത്തുന്ന ദേശീയ പാതയുടെ ഒരു റീച്ച്‌ കടന്നുപോകുന്ന ജില്ലയിലെ മന്ത്രി കൂടിയാണ്‌ അദ്ദേഹം. ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത്‌ ഏകോപനം നടത്തുന്നത്‌ പൊതുമരാമത്ത്‌ വകുപ്പാണ്‌. ഭൂമി ഏറ്റെടുക്കലിന് കരാറൊപ്പിട്ടത് പൊതുമരാമത്ത് മന്ത്രിയുമായാണ്. കേരള സർക്കാരിന് ധനപരമായ പങ്കാളിത്തമുള്ള പദ്ധതിയാണ് ദേശീയപാത 66 വികസനം. മറ്റൊരു സംസ്ഥാനത്തെ ദേശീയപാതയ്ക്കും അതത് സംസ്ഥാനങ്ങളുമായി സാമ്പത്തിക പങ്കാളിത്തമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

News Summary - National Highway inauguration: Not inviting the minister is a vendetta against Kerala - M.V. Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.