കണ്ണൂർ: നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി നൽകാമെന്ന വാട്ട്സ് ആമദമദ സന്ദേശത്തിൽ വിശ്വസിച്ച് കണ്ണൂരിൽ ഡോക്ടർക്ക് നഷ്ടമായത് 4,44,20,000 രൂപ. മട്ടന്നൂർ സ്വദേശിയായ ഡോക്ടർക്കാണ് ഇത്രയും തുക നഷ്ടമായത്. ഏപ്രിൽ മുതൽ ജൂൺ 25 വരെയുള്ള കാലയളവിൽ 30ലധികം തവണകളിലായാണ് പണം തട്ടിയെടുത്തത്. പണം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഡോക്ടർ കണ്ണൂർ സൈബർ പൊലീസിൽ പരാതി നൽകി.
കണ്ണൂർ ജില്ലയിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പ് കൂടിയാണിത്. ഡോക്ടറുടെ മൊബൈലിൽ ലഭിച്ച വാട്ട്സ് ആപ് സന്ദേശമാണ് തട്ടിപ്പിന്റെ തുടക്കം. ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്ന തുക ഇരട്ടിയായി തിരികെ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. തുക നിക്ഷേപിക്കാനുള്ള അക്കൗണ്ടും തട്ടിപ്പു സംഘം നൽകി. ഷെയർമാർക്കറ്റിൽ മുൻ പരിചയമുള്ള ഡോക്ടർ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് പണം നിക്ഷേപിക്കാൻ തുടങ്ങി. ഇദ്ദേഹം വാങ്ങിയ ഷെയറുകൾക്ക് ഇരട്ടി തുക ലഭിച്ചതായി സന്ദേശവും ലഭിച്ചുതുടങ്ങി. ഇതോടെ, കൂടുതൽ തുക വിവിധ സമയങ്ങളിലായി അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു.
തുക ഇരട്ടിക്കുന്ന സന്ദേശമല്ലാതെ പിൻവലിക്കാൻ കഴിയുന്നില്ലെന്ന് മനസ്സിലായതോടെയാണ് എല്ലാം തട്ടിപ്പാണെന്ന് ഇദ്ദേഹത്തിന് ബോധ്യമായത്. വാട്ട്സ് ആപ്പിൽ ലഭിച്ച നമ്പറിൽ അജ്ഞാതരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേരളത്തിനു പുറത്തുള്ള സൈബർ തട്ടിപ്പ് സംഘമാണ് ഇതിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.