2024ലെ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഏഴ് മണ്ഡലങ്ങൾ സ്വന്തമാക്കാനൊരുങ്ങുകയാണ് ബി.ജെ.പി. ഇതിന്റെ മുന്നോടിയായി ബി.ജെ.പി നടത്തിയ സർവേ പ്രകാരം കേരളത്തിൽ 36 ശതമാനം ജനപിന്തുണ നരേന്ദ്രമോദിക്കുണ്ടെന്നാണ് പറയുന്നത്. കഴിഞ്ഞ കുറച്ച് കാലമായി ബി.ജെ.പി കേരള ഘടകത്തിലെ വിഭാഗീയത നേതൃതലത്തിൽ വൻ അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്ന് പ്രചാരണമുണ്ടായിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെയുള്ള വിഭാഗം വലിയമാറ്റം സ്വപ്നം കണ്ടിരുന്നു. എന്നാൽ, പുതിയ സാഹചര്യത്തിൽ ഇത്തരം മാറ്റം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രകാശ് ജാവദേക്കർ തന്നെ നേതൃമാറ്റമെന്ന പ്രചാരണം യു.ഡി.എഫിന്റെ സി.പി.എമ്മും നടത്തുന്നതാണെന്ന് കുറ്റപ്പെടുത്തി രംഗത്തെത്തിയത്.
കേരളത്തിൽ ഇരുമുന്നണികളിൽ കേന്ദ്രീകരിച്ച രാഷ്ട്രീയമാണ് നിലവിലുള്ളതെന്ന് പ്രകാശ് ജാവദേക്കർ പറയുന്നു. രണ്ട് മുന്നണികളും നിഴൽ യുദ്ധമാണ് നടത്തുന്നത്. രണ്ടും തമ്മിൽ ഒരു വ്യത്യാസവുമില്ല. ത്രിപുരയിലടക്കം അവർ ഒന്നിച്ചാണ് മത്സരിക്കുന്നത്. ബംഗാളിലും യഥാർത്ഥത്തിൽ സഖ്യമാണ്. അവസാന നിമിഷം അവർ വോട്ടുകൾ മമതയ്ക്ക് മറിച്ചു നൽകി. നയമസഭയ്ക്ക് അകത്തും പുറത്തും അവർ എല്ലായ്പോഴും ഒരുമിച്ചാണ്. ഇരുമുന്നണികളുടെയും നിഴൽ യുദ്ദം ബിജെപി തുറന്നുകാട്ടും. എൽഡിഎഫ് സർക്കാർ എന്നത് കള്ളക്കടത്ത്, മദ്യം, ലോട്ടറി, അഴിമതി, കുറ്റകൃത്യങ്ങൾ, സ്വജനപക്ഷപാതം എന്നിവയുടെ പിടിയിലാണ്. ജനങ്ങൾ തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് വൈകാതെ തിരിച്ചറിയുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. കേരളത്തിൽ മത്സരിക്കാനിടയുള്ള സ്ഥാനാർഥിമാരെ കുറിച്ചുള്ള ചർച്ചകൾ നടക്കട്ടെ. എല്ലാം സ്വാഗതം ചെയ്യുന്നു. നിലവിലുള്ള നേതൃത്വം തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും പ്രകാശ് ജാവദേക്കർ ആവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.