‘കേന്ദ്ര സർക്കാറുമായി നല്ല ബന്ധമുള്ള മുഖ്യമന്ത്രി’; വിഡി സതീശനെ പുകഴ്ത്തി സുരേഷ് ഗോപി

തൃശൂർ: യു.ഡി.എഫ് സർക്കാറിനെയും മുഖ്യമന്ത്രി വി.ഡി. സതീശനെയും പ്രശംസിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മുഖ്യമന്ത്രി കേന്ദ്ര സർക്കാറുമായി സഹകരിക്കുന്ന ആളാണെന്നും സംസ്ഥാന സർക്കാറിൽനിന്ന് മുമ്പില്ലാത്ത വിധം സഹകരണമുണ്ടെന്നും സുരഷ് ഗോപി തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ 10 വർഷം സർക്കാറിൽനിന്ന് പിന്തുണ കിട്ടിയിരുന്നില്ല. മുഖ്യമന്ത്രി അടക്കമുള്ളവരെ ഇപ്പോൾ ഏതു കാര്യത്തിനും സമീപിക്കാം. കേന്ദ്ര പദ്ധതികൾ സംസ്ഥാനത്തേക്ക് എത്തുന്നതിന് ഇത് അനുകൂലമാകും. പുതിയ സർക്കാർ വന്നതിനുശേഷം മുഖ്യമന്ത്രി നല്ല സഹകരണമാണ്. വികസന പദ്ധതികളിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. മൂന്ന് വമ്പൻ പദ്ധതികൾക്ക് മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ പുരോഗതിയുണ്ടായെന്നും കഴിഞ്ഞ പത്തുവർഷം എൽ.ഡി.എഫ് സർക്കാർ വികസന കാര്യത്തിൽ തന്നെ പിന്തുണച്ചില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

വികസന പദ്ധതികളുടെ കാര്യത്തിൽ താൻ രക്ഷപ്പെട്ടു. റിപ്പോർട്ടർ ടിവിയിലെ പൊലീസ് റെയ്ഡ് സ്വാഭാവിക നടപടിയെന്നും സുരേഷ് ഗോപി പറഞ്ഞു. റെയ്‌ഡ് ചെയ്യുമ്പോൾ ഫോണുകൾ പിടിച്ചുവെക്കും. നികുതി നൽകുന്ന പൗരന് ഇല്ലാത്ത എന്താണ് മാധ്യമ പ്രവർത്തകർക്കുള്ളതെന്നും സുരേഷ് ഗോപി ചോദിച്ചു. സാധാരണക്കാരന്റെ വീടിനുള്ളിലേക്ക് പൊലീസ് കടന്നു കയറുമ്പോൾ ആരും പ്രതികരിക്കാറില്ല. ഫോൺ വാങ്ങി വെച്ച് തന്നെയാകും എല്ലായിടങ്ങളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തുക. ഏതുകാലത്തും റെയ്ഡ് നടന്നത് ഇതേ സ്വഭാവത്തിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, റിപ്പോര്‍ട്ടര്‍ ടിവിയിലെ എസ്‌.ഐ.ടി റെയ്ഡ് വാര്‍ത്ത നല്‍കിയതിന്റെ പ്രതികാര നടപടിയല്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഗുരുതര കുറ്റകൃത്യങ്ങളിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. മജിസ്ട്രേറ്റിന്റെ സെര്‍ച്ച് വാറണ്ടോടെയാണ് അന്വേഷണ സംഘം പരിശോധനക്കെത്തിയത്. വീട്ടില്‍ നിന്നും അളവില്‍ കവിഞ്ഞ മദ്യം പിടികൂടിയതില്‍ റിപ്പോര്‍ട്ടര്‍ ടിവി എം.ഡി ആന്റോ അഗസ്റ്റിനെതിരെ എക്സൈസ് കേസുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് ചാനലിന്റെ സംപ്രേഷണം തടസപ്പെടുത്തിയിട്ടില്ല. മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ അത് കേസ് അന്വേഷണത്തിന്റെ ഭാഗമായിട്ടായിരിക്കും. ഇത് സര്‍ക്കാറിന്റെ നയപരമായ തീരുമാനമല്ല, മറിച്ച് സ്വതന്ത്രമായ അന്വേഷണമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Suresh Gopi praises VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.